തിരുവനന്തപുരം : അമേരിക്കൻ ചികിൽസക്ക് ചെലവായ തുക തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് മാറിയാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഈ വർഷമാദ്യം അമേരിക്കൻ ചികിൽസക്ക് ചെലവായ 29.82 ലക്ഷം രൂപ ഏപ്രിൽ 16 നാണ് മുഖ്യമന്ത്രിക്ക് പൊതുഭരണ വകുപ്പിൽ നിന്ന് അനുവദിച്ചത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഏപ്രിൽ 26 മുതൽ സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപ വരെ ട്രഷറിയിൽ നിന്ന് മാറുന്നുള്ളു. കൂടുതൽ തുക മാറണമെങ്കിൽ ധനവകുപ്പിന്റെ അനുമതി വേണം. കഴിഞ്ഞ തവണ അമേരിക്കൻ ചികിൽസക്ക് ചെലവായ തുക തന്നെയാണ് ഇപ്രാവശ്യത്തെ ചികിൽസക്കും ചെലവായത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ചെലവായ തുക മാറി കിട്ടണമെന്ന് അപേക്ഷ കൊടുത്താൽ എതിരാളികൾ അത് വിവാദമാക്കും എന്ന പേടിയാണ് ചെലവായ തുക ഉടൻ മാറണ്ടന്ന തീരുമാനമെടുക്കാൻ കാരണം. ഏപ്രിൽ 24 നാണ് മുഖ്യമന്ത്രി അമേരിക്കയിൽ പോയത്. ഭാര്യ കമല , പേഴ്‌സണൽ അസിസ്റ്റന്റ് സുനിഷ് എന്നിവർ അമേരിക്കൻ യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. ഇവരുടെ ചെലവും സർക്കാരാണ് വഹിക്കുന്നത്.

തുടർ ചികിൽസക്കായി 3 മാസം കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് വീണ്ടും പോകും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അർബുദ ചികിൽസക്കായി അമേരിക്കയിലാണ്. മുഖ്യമന്ത്രി ചികിൽസക്കായി 3 പ്രാവശ്യം അമേരിക്കയിൽ പോയെങ്കിലും എന്താണ് തന്റെ അസുഖം എന്ന് ഇതുവരെ പൊതുജനങ്ങളോട് വെളിപ്പെടുത്തുന്നില്ല.

ജനത്തിന്റെ നികുതി പണം എടുത്ത് ചികിൽസ തേടുന്ന മുഖ്യമന്ത്രി അസുഖ വിവരം മറച്ചുവയ്ക്കുന്നതിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ വരവ് തൃക്കാക്കരയിൽ ഉജ്വലമാക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചിരിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ വിവാദം ഉണ്ടായതിൽ മുഖ്യമന്ത്രി അതൃപ്തനാണ്. മന്ത്രി രാജിവിനോട് മുഖ്യമന്ത്രി തന്റെ നീരസം പ്രകടപ്പിച്ചു കഴിഞ്ഞു. വിശ്രമം എടുക്കണമെന്നാണ് അമേരിക്കയിലെ ഡോക്ടർമാർ മുഖ്യമന്ത്രിയെ അറിയിച്ചിരിക്കുന്നത്.