ന്യൂഡൽഹി: രണ്ട് മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് കൊവാക്‌സിൻ നൽകുന്നതിനുള്ള അനുമതി ലഭിച്ചു.അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഡ്രഗ്‌സ് ആൻഡ് കംപ്‌ട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി സി ജി ഐ) ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഭാരത് ബയോടെക്ക് കുഞ്ഞുങ്ങളിലുള്ള വാക്‌സിൻ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതിനു ശേഷം ഈ മാസം ആദ്യം സമർപ്പിച്ച റിപ്പോർട്ട് പഠിച്ച ശേഷമാണ് ഡി സി ജി ഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്.

കുട്ടികളിൽ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുന്ന രാജ്യത്തെ രണ്ടാമത്തെ വാക്‌സീനാണ് കൊവാക്‌സീൻ. നേരത്തെ പന്ത്രണ്ട് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സൈഡസ് കാഡില്ലയുടെ വാക്‌സീൻ നൽകാൻ അനുമതി നൽകിയിരുന്നു. നേരത്തെ ഭാരത് ബയോടെക്കിന്റെ കോവാക്സിൻ കുട്ടികൾക്കു നൽകാമെന്ന് വിദഗ്ധ സമിതി ശിപാർശ. രണ്ടിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു വാക്സീൻ നൽകാനാണ് സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശിപാർശ നൽകിയത്.ഇത് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

18 വയസ്സിൽ താഴെയുള്ളവർക്കു വാക്സീൻ നൽകുന്നതിനുള്ള പരീക്ഷണങ്ങൾ സെപ്റ്റംബറിൽ ഭാരത് ബയോടെക് പൂർത്തിയാക്കിയിരുന്നു.
തുടർന്ന് ഒക്ടോബർ ആദ്യം ഇതിന്റെ റിപ്പോർട്ട് ഡിസിജിഐയ്ക്കു സമർപ്പിച്ചു. 20 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസായാണ് കോവാക്സീൻ കുത്തിവയ്ക്കുക.

അതേസമയം കൊവാക്‌സിന് ഇതുവരെയായും ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ല. കഴിഞ്ഞ ജൂലായ് ഒൻപതിന് ഇത് സംബന്ധിച്ച രേഖകൾ ഡി സി ജി ഐ ലോകാരോഗ്യ സംഘടനയുടെ മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഈ രേഖകളിന്മേലുള്ള പരിശോധന ലോകാരോഗ്യ സംഘടന ജൂലായ് അവസാന വാരം ആരംഭിച്ചു. ആറാഴ്ചയാണ് രേഖകൾ പരിശോധിക്കുന്നതിനു വേണ്ടി എടുക്കുന്ന സമയം.

ഇതിനിടെ പ്രതിരോധശേഷി കുറഞ്ഞവർ വാക്‌സീന്റെ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ലോകാരോഗ്യ സംഘടനയിലെ വിദഗ്ധ സമിതിയുടെ യോഗം കഴിഞ്ഞയാഴ്‌ച്ച നടന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നിർദ്ദേശം.

പ്രതിരോധശേഷി കുറഞ്ഞവരുടെ ശരീരം ഒരു പക്ഷെ രണ്ട് ഡോസ് വാക്‌സീനോട് പ്രതികരിച്ചേക്കില്ല. അതുകൊണ്ട് മൂന്നാമത് ഒരു ഡോസ് കൂടി സ്വീകരിക്കണമെന്നാണ് സമിതിയുടെ നിർദ്ദേശം.മുഴുവൻ ജനങ്ങൾക്കും രണ്ട് ഡോസ് വാക്‌സീൻ നൽകിയ ശേഷം മാത്രമേ മൂന്നമത്തേത് നൽകി തുടങ്ങേണ്ടതുള്ളു എന്നും ഈ നിർദേശത്തിലുണ്ട്. എന്തായാലും രാജ്യത്ത് നിലവിൽ ബൂസ്റ്റർ ഡോസിനെ കുറിച്ച് അലോചനകളില്ല എന്നാണ് ആരോഗ്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.