തിരുവനന്തപുരം: കേരള സർക്കാർ പുറത്തിറക്കിയ കൊക്കോണിക്സ് ലാപ്ടോപ്പ് വ്യാപകമായി തകരാറിലായി. ഇതോടെ വിഷയത്തിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. തകരാറായ ലാപ് ടോപ്പുകൾ കോക്കോണിക്സ് തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇത്തരം ലാപ്ടോപുകൾ കെഎസ്എഫ്ഇ ശാഖകളിൽ ഏൽപ്പിച്ചാൽ മതിയെന്നും മന്ത്രി അറിയിച്ചു. നിയമ സഭയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഓൺലൈൻ പഠനം സർവ്വസാധാരണമായ ഈ സാഹചര്യത്തിൽ കുടുംബശ്രീ കുടുംബാംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പ് ലഭ്യമാക്കി ഒരു മികച്ച മാതൃക സൃഷ്ടിക്കുക എന്നത് ലക്ഷ്യമാക്കി വിദ്യാശ്രീ പദ്ധതിയിലൂടെ ആയിരുന്നു കൊകോണിക്സ് ലാപ്ടോപുകൾ വിതരണം ചെയ്തത്. സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ഈ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിക്കപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ ലാപ്ടോപ്പുകൾ ആയിരുന്നു ഇത്. 500/ രൂപ മാസ അടവുമുള്ള 30 മാസസമ്പാദ്യ പദ്ധതിയിൽ ചേർന്ന് മൂന്ന് മാസം മുടക്കം കൂടാതെ തവണകൾ അടയ്ക്കുന്നവർക്ക് ലാപ്ടോപ്പ് കെഎസ്എഫ്ഇ മുഖാന്തരം വായ്പയായി ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പക്ഷെ, തുടക്കത്തിൽ തന്നെ നിരവധി വിദ്യാർത്ഥികൾ ലാപ്ടോപ് പ്രവർത്തനത്തിൽ അപാകതകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. പലർക്കും തകരാറുകളെ തുടർന്ന് മാറ്റേണ്ട അവസ്ഥയുമുണ്ടായി. ഇതാണ് വിവാദത്തിന് ഇടയാക്കിയത്.

അതേസമയം, വിദ്യാശ്രീ പദ്ധതിയിലൂടെ 2150 കോക്കോണിക്സ് ലാപ് ടോപ് കൊടുത്തിട്ടുണ്ടെന്ന് ധനമന്ത്രി സഭയെ അറിയിച്ചു. 4845 കോക്കോണിക്സ് ലാപ് ടോപാണ് ആവശ്യപ്പെട്ടത്. പരാതി ഉയർന്ന 461 ലാപ്ടോപുകൾ മാറ്റി നൽകിയെന്നും മന്ത്രി അറിയിച്ചു. സൗജന്യമായി ലാപ് ടോപ് നൽകുന്ന പദ്ധതിയല്ല വിദ്യാശ്രീ. പദ്ധതി പ്രകാരം അപേക്ഷിക്കുന്നവർക്ക് മാത്രമേ ലാപ് ടോപ് ലഭിക്കുകയുള്ളു, കോക്കോണിക്സിന് നിയമപരമായാണ് പർച്ചേസ് ഓർഡർ നൽകിയത്. കോക്കോണിക്സ് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഉള്ള പദ്ധതിയാണ് കേരളത്തിൽ ഇത്തരം പദ്ധതി വേണ്ട എന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം സഭയിൽ വ്യക്തമാക്കി.

അതേസമയം, വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി കെഎസ്എഫ്ഇ പിഴപ്പലിശ ഈടാക്കാൻ പാടില്ലെന്നും ധനമന്ത്രി അവശ്യപ്പെട്ടു. അത്തരം ഒരു സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ താത്പര്യത്തിനൊപ്പമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.