ചെന്നൈ: കോയമ്പത്തൂരിൽ പെൺവാണിഭത്തിനായി തട്ടിക്കൊണ്ടുവന്ന് ഹോട്ടലിലെ രഹസ്യം മുറിയിൽ താമസിച്ചിരുന്ന യുവതിയെ രക്ഷപ്പെടുത്തി. കോയമ്പത്തൂർ ഊട്ടി റോഡിലെ ഹോട്ടലിൽ നിന്നാണ് കർണാടക സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് കണ്ടെത്തിയത്. ഹോട്ടലിലെ മുറിയുടെ ചുമരിലെ കണ്ണാടിക്ക് പുറകിൽ നിർമ്മിച്ച രഹസ്യ മുറിയിൽ അടച്ച നിലയിലായിരുന്നു പെൺകുട്ടി.

സിനിമകളിൽ മാത്രം കണ്ടും കേട്ടും പരിചയമുള്ള തട്ടിക്കൊണ്ടുപോകലും പെൺവാണിഭവും നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ് കോയമ്പത്തൂരിലെ പൊലീസുകാർ. രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് ഊട്ടി റോഡിലെ മേട്ടുപ്പാളയത്തു സമീപമുള്ള കള്ളാർ എന്ന സ്ഥലത്ത് ശരണ്യ ലോഡ്ജിൽ ബുധനാഴ്ച പൊലീസ് റെയ്ഡ് നടത്തിയത്.

പുറമേനിന്ന് എല്ലാം ശാന്തം. ലോക്ടൗണിനെ തുടർന്നു അടച്ചുപൂട്ടിയ നിലയിൽ ആയിരുന്നു സ്ഥാപനം. ഗേറ്റ് തുറന്നു പൊലീസ് അകത്തു കയറി. നടത്തിപ്പുകാരനും സഹായിയും മാത്രം അകത്ത്. തുടർന്ന് ആളൊഴിഞ്ഞ മുറികളും ഹോട്ടൽ റിസപ്ഷനിലും തിരച്ചിൽ നടത്തി മടങ്ങാൻ ഒരുങ്ങുന്നതിനിടെ സംഘത്തിൽപ്പെട്ട ഒരു പൊലീസുകാരനു ചുമരിൽ പതിച്ചിരുന്ന കണ്ണാടിയെ കുറിച്ച് സംശയം തോന്നിയത്.
കണ്ണാടിക്കു പിറകിൽ ഒരാൾക്ക് നൂഴ്‌നിന്നിറങ്ങാൻ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരം.

അതുവഴി നോക്കിയ പൊലീസുകാർ ഞെട്ടി. ഉള്ളിൽ ഇടുങ്ങിയ മുറിയിൽ ഒരു ചെറിയ കട്ടിലിൽ ഒരു 22കാരി. പുറത്തിറക്കി ചോദിച്ചപ്പോഴാണ് ദിവസങ്ങൾക്ക് മുമ്പേ കർണാടകയിൽനിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് മനസ്സിലായത്. വാണിഭത്തിന് വേണ്ടി ആവശ്യക്കാരെ കാത്തിരിക്കുകയായിരുന്നു ലോഡ്ജിന്റെ നടത്തിപ്പുകാർ.

പെൺകുട്ടിയെ പൊലീസുകാർ സർക്കാർ അഗതിമന്ദിരത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് നടത്തിപ്പുകാരൻ മഹേന്ദ്രൻ എന്ന 44കാരനും റൂം ബോയ് ആയ ഗണേശനെന്ന ആളും അറസ്റ്റിലായി. മഹേന്ദ്രൻ കഴിഞ്ഞ മൂന്ന് വർഷമായി ഈ ലോഡ്ജ് നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും സമാനമായ രീതിയിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് പെൺവാണിഭം നടത്തിയിരുന്നതായി പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്.

കണ്ടെത്തി രക്ഷപ്പെടുത്തിയ പെൺകുട്ടി ദിവസങ്ങൾക്ക് മുമ്പാണ് ലോഡ്ജിൽ എത്തിച്ചതന്നാണ് വിവരം. ഏത് സാഹചര്യത്തിലാണ് പെൺകുട്ടി ലോഡ്ജിൽ എത്തിപ്പെട്ടതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഊട്ടിയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ലോഡ്ജിൽ പെൺവാണിഭം നടന്നതെന്നാണ് സൂചന.