പാലക്കാട്: ഭൂരിഭാഗം ജീവനക്കാർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പാലക്കാട് വിക്ടോറിയ കോളജിന് സമീപമുള്ള വസ്ത്രവ്യാപാര സ്ഥാപനം അടച്ചിടാൻ ജില്ലാകലക്ടർ മൃൺമയി ജോഷി ഉത്തവിട്ടു. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 33, 34 (എം) പ്രകാരം ഏപ്രിൽ16 മുതൽ ഏഴു ദിവസത്തേക്ക് അടച്ചിടാനാണ് ഉത്തരവ് നൽകിയത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി, നഗരസഭ സെക്രട്ടറി, നഗരസഭ വാർഡ് 16 ലെ സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവർ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടറുടെ നിർദേശമുണ്ട്.

ജനത്തിരക്ക് ഉണ്ടായ സാഹചര്യത്തിൽ ശാരീരിക അകലം പാലിക്കാതെ പ്രവർത്തിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിലെ 79 ജീവനക്കാരിൽ 29 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ പേരിലേക്ക് രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഡി.എം.ഒ.യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നടപടി.

സ്ഥാപന ഉടമകളും ജീവനക്കാരും ഏപ്രിൽ ആറ് മുതൽ സ്ഥാപനം സന്ദർശിച്ചിട്ടുള്ള പൊതുജനങ്ങളും കോവിഡ് ടെസ്റ്റിനു വിധേയരാകാനും സ്ഥാപനം അണുവിമുക്തമാക്കാനും ഉത്തരവിൽ പറയുന്നുണ്ട്. സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നതിനുമുൻപ് അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ജീവനക്കാരും ഉടമകളും കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ജില്ലാകലക്ടർ ഉത്തരവിൽ പറയുന്നു.

ഉത്തരവ് പാലിക്കാത്തപക്ഷം ദുരന്തനിവാരണ നിയമം 2005 വകുപ്പ് 51 (ബി), ഇന്ത്യൻ ശിക്ഷാനിയമം, എപ്പിഡമിക് ഡിസീസ് ആക്ട് 1897, ഭേദഗതി 2005 എന്നിവ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാകലക്ടർ അറിയിച്ചു.