ഭോപാൽ: മധ്യപ്രദേശിൽ മൂന്നുപേർ ചേർന്ന് കോളജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഓക്‌ടോബർ ഒന്നിന് ദാതിയ ജില്ലയിലാണ് സംഭവം.

ചൊവ്വാഴ്ചയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് ഇന്ദർഗഢ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ച് മൂന്ന് പേർ ചേർന്ന് പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് സൂപ്രണ്ട് കമൽ മൗര്യ പറഞ്ഞു.

പെൺകുട്ടിയുടെ പരിചയക്കാരനാണ് പ്രതികളിൽ ഒരാൾ. ദാബ്രയിലെ റൂമിലെത്തിച്ചായിരുന്നു പീഡനം. ഭയംകൊണ്ട് ആരോടും പറയില്ലെന്ന് കരുതിയാണ് പ്രതികൾ ഒക്‌ടോബർ രണ്ടിന് പെൺകുട്ടി പറഞ്ഞുവിട്ടത്.വീട്ടിലെത്തിയ പെൺകുട്ടിയുടെ സ്വഭാവത്തിൽ കണ്ട മാറ്റങ്ങളെ തുടർന്നാണ് ബന്ധുക്കൾ കൗൺസലിങ്ങിന് വിധേയമാക്കിയത്. ഏറെ തവണ ചോദിച്ച ശേഷമാണ് കുട്ടി തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞത്.

ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതികൾ മൊബൈൽ ഫോൺ കൈക്കലാക്കിയതായും പുറത്താരോടെങ്കിലും പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു.പ്രതികളെ തിരിച്ചറിഞ്ഞതായും തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.