ദുബൈ: അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശിനിക്ക് 1.20 ലക്ഷം ദിർഹം (24 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബൂദബിയിലെ കോടതി വിധിച്ചു. കൊല്ലം ലക്ഷ്മിനട സ്വദേശിനി പൊന്നമ്മക്കാണ് (52) നഷ്ടപരിഹാരം നൽകാൻ വിധിയായത്. 2019 നവംബറിൽ അബൂദബിയിൽ നിന്ന് ദുബൈയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. സ്‌പോൺസറോടൊപ്പം യാത്ര ചെയ്യവെ ബ്രേക്ക് നഷ്ടപ്പെട്ട വാഹനം അപകടത്തിൽപെടുകയായിരുന്നു.

25 ദിവസത്തോളം ആശുപത്രിയിലായിരുന്നു. അതിന് ശേഷം കൈക്ക് ഓപറേഷൻ വേണ്ടിവന്നു. ഇതിനിടെ ജോലി നഷ്ടമായി. ദുരിതത്തിലായെങ്കിലും ഒന്നര വർഷത്തോളം കേസ് നടത്തി. എന്നാൽ,

20,000 ദിർഹമാണ് ഇൻഷ്വറൻസ് അഥോറിറ്റി നഷ്ടപരിഹാരം വിധിച്ചത്. സാമൂഹിക പ്രവർത്തകനും പെരുമ്പാവൂർ അസോസിയേഷൻ ഭാരവാഹിയുമായ നസീർ പെരുമ്പാവൂർ ഇടപെട്ടതോടെയാണ് അപ്പീൽ നൽകാൻ വഴിതെളിഞ്ഞത്.

നസീർ പരിചയപ്പെടുത്തിയ അഡ്വ. ബൽറാം ശങ്കർ മുഖേന മേൽകോടതിയെ സമീപിച്ചു. 1.20 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചെങ്കിലും ഇൻഷ്വറൻസ് കമ്പനി അപീൽ കോടതിയെ സമീപിച്ചു. എന്നാൽ, അപ്പീൽ കോടതിയും വിധി ശരിവെക്കുകയായിരുന്നു.