കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ ധർമ്മജനെ മത്സരിപ്പിക്കരുതെന്ന് യുഡിഎഫ് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടി കെപിസിസിക്ക് ബാലുശ്ശേരി മണ്ഡലം കമ്മിറ്റി പരാതി നൽകി. ധർമ്മജൻ മത്സരിക്കുന്നത് യു.ഡി.എഫിന് ക്ഷീണം ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ നിലപാട്.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെ ധർമജൻ പിന്തുണച്ചത് തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുമെന്ന് പരാതിയിൽ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സംവരണ സീറ്റുകൾ സെലിബ്രിറ്റികൾക്ക് നൽകുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് കാണിച്ച് ധർമജന് സീറ്റ് നൽകുന്നതിനെതിരെ ദളിത് കോൺഗ്രസും നേരത്തേ രംഗത്തെത്തിയിരുന്നു.

ബാലുശ്ശേരി മണ്ഡലത്തിൽ ധർമ്മജനെ മത്സരിപ്പിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഈയടുത്ത് ധർമ്മജൻ ബാലുശ്ശേരിയിലെ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുള്ള നിരവധി പേരെ വീട്ടിലെത്തി കാണുകയും ചെയ്തിരുന്നു.ബാലുശ്ശേരി കോ ഓപ്പറേറ്റീവ് കോളേജിൽ ചേർന്ന യുഡിഎഫ് യോഗമാണ് ഐകകണ്‌ഠ്യേന ധർമജനെ മണ്ഡലത്തിൽ നിർത്തരുതെന്ന് ആവശ്യപ്പെട്ടത്. കെപിസിസി. അംഗങ്ങളടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു.