തൃശ്ശൂർ: പെരിങ്ങോട്ടുകരയിൽ നവവധു മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴയുന്നതായി പരാതി. പെരിങ്ങോട്ടുകരയിൽ ശ്രുതിയുടെ അസ്വാഭാവിക മരണത്തിലാണ് ക്രൈംബ്രാഞ്ചിനെതിരെ ആരോപണമുയർത്തി നാട്ടുകാർ രം​ഗത്തെത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത് നാലരമാസമായിട്ടും ഇതുവരെ ഒരാളുടെ പോലും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് ജനകീയസമിതി ആരോപിക്കുന്നു. ബുധനാഴ്ച മുല്ലശ്ശേരിയിൽ വീണ്ടും സമരത്തിന് തുടക്കം കുറിക്കുകയാണ് ജനകീയ സമിതി.

വിവാഹം കഴിഞ്ഞ് പതിനഞ്ചാം ദിവസമാണ് തൃശൂർ മുല്ലശേരി സ്വദേശിനിയായ ശ്രുതി(26) ദുരൂഹസാഹചര്യത്തിൽ മരിച്ചത്. എൻജിനീയറിങ് വിദ്യാർത്ഥിനിയായിരുന്നു ശ്രുതി. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ അരുണും മുല്ലശേരി സ്വദേശിനിയായ ശ്രുതിയും തമ്മിൽ കഴിഞ്ഞ ഡിസംബർ 22നാണ് വിവാഹിതരായത്. ഇരുവരുടേയും ദാമ്പത്യം നീണ്ടുനിന്നത് വെറും പതിനഞ്ചുദിവസം മാത്രം. ജനുവരി ആറിന് രാത്രി ഒമ്പതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടിൽ വച്ചായിരുന്നു മരണം. ശുചിമുറിയിൽ കുഴഞ്ഞുവീണ് ശ്രുതി മരിച്ചെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.

എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് സ്വാഭാവികമരണമല്ലെന്ന് വ്യക്തമായത്. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ദേഹത്ത് പലയിടത്തും അടയാളങ്ങളുണ്ട്. കൊലപാതകമാണെന്നാണ് ശ്രുതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബോധ്യമായിട്ടും അന്തിക്കാട് പൊലീസ് അലംഭാവം കാട്ടിയെന്നാണ് ആരോപണം. കുറ്റവാളിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ഫെബ്രുവരി 13-ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടുംവരെ മകളുടെ മരണത്തിൽ സംശയം തോന്നിയിരുന്നില്ലെന്ന് ശ്രുതിയുടെ പിതാവ് പറയുന്നു.

2019 ഡിസംബർ 22 നാണ് ശ്രുതിയുടെയും അരുണിന്റെയും വിവാഹം നടന്നത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ ശ്രുതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ വീട്ടുകാർ അറിയിച്ചത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തിയായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി.

ഇതോടെയാണ്‌ കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. കേസന്വേഷണത്തിൽ അലംഭാവം കാണിച്ചതിനെ തുടർന്ന് അന്തിക്കാട് സിഐ, എസ്ഐ എന്നിവ്ർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു.തുടർന്ന് ജനകീയസമിതിയുടെ ശക്തമായ പ്രക്ഷോഭത്തെ തുടർനനാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കുറ്റാരോപിതർ നുണപരിശോധനയ്ക്ക് തയ്യാറായിട്ടും ഇതുവരെ തുടരനടപടിസ്വീകരിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.