കൊച്ചി: നടൻ ജോജു ജോർജിന് എതിരെ മോട്ടോർവാഹന വകുപ്പിൽ പരാതി. അനധികൃതമായി നമ്പർപ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള കെഎൽ 64 കെ 0005 എന്ന നമ്പറിലുള്ള ലാൻഡ് റോവർ ഡിഫൻഡറിൽ, വാഹന കമ്പനി നൽകിയ നമ്പർപ്ലേറ്റ് മാറ്റി, ഏക നമ്പർപ്ലേറ്റ് ഘടിപ്പിച്ചെന്നാണ് പരാതി. പൊതുപ്രവർത്തകൻ മനാഫ് പുതുവായിൽ ആണ് പരാതി നൽകിയിരിക്കുന്നത്.

ജോജുവിന്റെ ഹരിയാന രജിസ്ട്രേഷനുള്ള ബിഎംഡബ്ല്യു കാർ രജിസ്ട്രേഷൻ മാറ്റാതെ വർഷങ്ങളായി കേരളത്തിൽ ഓടുന്നതിന് എതിരെയും മനാഫ് പരാതി നൽകിയിട്ടുണ്ട്. ഇന്ധനവില വർധനവിന് എതിരെ കൊച്ചിയിൽ കോൺഗ്രസ് നടത്തിയ സമരത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയത് ജോജു ചോദ്യം ചെയ്തതും അക്രമമുണ്ടായതും വിവാദമായതിന് പിന്നാലെയാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം, ജോജുവിന്റെ കാർ തല്ലിപ്പൊളിച്ച കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് ജോസഫറിനെ റിമാൻഡ് ചെയ്തു. ദേശീയപാത ഉപരോധിച്ച് കോൺഗ്രസ് നടത്തിയ സമരത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സമരത്തെ തുടർന്ന് ദേശീയപാതയിൽ വാഹനകുരുക്ക് അനുഭവപ്പെട്ടതോടെ നടൻ ജോജു പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. കോൺഗ്രസ് പ്രവർത്തകരുമായുള്ള വാക്കേറ്റത്തെ തുടർന്ന് ജോജുവിന്റെ കാറിന്റെ ചില്ല് അടിച്ചുതകർത്തിരുന്നു.

ദേശീയപാത ഉപരോധിച്ചതിലും കാറിന്റെ ചില്ല് തകർത്തതിലും ജോജുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് കാറിന്റെ പിന്നിലെ ചില്ല് തകർത്ത കോൺഗ്രസ് പ്രവർത്തകനെ പൊലീസ് കണ്ടെത്തിയത്. ചില്ല് തകർക്കുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകന്റെ കൈയ്ക്ക് പരിക്കേറ്റിരുന്നു. കാറിൽ നിന്ന് ലഭിച്ച രക്തസാമ്പിളുകളും കോൺഗ്രസ് പ്രവർത്തകന്റെ രക്തസാമ്പിളുകളും ഒന്നായതോടെയാണ് ജോസഫിനെ അറസ്റ്റ് ചെയ്തത്.