കോഴിക്കോട്: ആലപ്പുഴ കലക്ട്രർ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം കനക്കുന്നു. സുന്നി സംഘടനകൾ കലക്ടർ സ്ഥാനത്തു നിന്നും ശ്രീറാമിനെ പിൻവലിക്കണമെന്ന ആവശ്യം ശക്തമാക്കുമ്പോൾ തന്നെ ശ്രീറാം വെങ്കിട്ടരാമനെതിരെ സെൻട്രൽ വിജിലൻസ് കമ്മീഷനും പരാതി നൽകിയിരിക്കയാണ്. ശ്രീറാം അധികാര ദുരുപയോഗം ചെയ്തുവെന്നു കാണിച്ചു കൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.

അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചെയ്തതിനാൽ ശ്രീറാം വെങ്കട്ടരാമിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂരാണ് സെൻട്രൽ വിജിലൻസ് കമ്മീഷന് പരാതി നൽകി. പാതിരാത്രിയിൽ മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് പത്രപ്രവർത്തകനായ ബഷീറിന്റെ മരണത്തിന് കാരണക്കാരനായിട്ടും ഐ.എ.എസ് പദവി ഒരുപയോഗം ചെയ്ത് കേസിൽ നിന്നും രക്ഷപ്പെടാൻ ഗൂഢാലോചന നടത്തിയതായി പരാതിയിൽ ആരോപിച്ചു.

ഭാവിയിൽ ജില്ലാ മജിസ്‌ട്രേട്ടിന്റെയടക്കം ചുമതല വഹിക്കേണ്ട ഉദ്യോഗസ്ഥൻ പൊലീസിനെ സ്വാധീനിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും രക്തസാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയ്തു. ആശുപത്രിയിൽ നിന്നും ജയിലിലേക്ക് റിമാൻഡ് ചെയ്ത് അയച്ചപ്പോഴും ജയിൽ ഡോക്ടറെ സ്വാധീനിച്ച് ജയിൽവാസം ഒഴിവാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഇദ്ദേഹത്തിന് നിട്രോഗ്രേഡ് അംനീഷ്യ എന്ന മാനസികരോഗമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉത്തരവാദപ്പെട്ട ജോലികൾ ചെയ്യാൻ ഇദ്ദേഹം യോഗ്യനല്ല.

ക്രിമിനൽ നടപടി നേരിടുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം മുദ്രവെച്ച കവറിൽ സൂക്ഷിക്കണമെന്നും മൂന്ന് മാസത്തെ ഇടവേളയിൽ മൂന്ന് തവണ പരിശോധന നടത്തിയ ശേഷവും കേസ് അവസാനിച്ചില്ലെങ്കിൽ താൽക്കാലിക പ്രമോഷൻ നൽകാമെന്നും പറയുന്നു. എന്നാൽ ശ്രീറാം വെങ്കട്ട രാമൻ ഡി.പി.സിയെ സ്വാധീനിച്ച് ഇത്തരം നടപടിക്രമങ്ങൾ ലംഘിച്ച് ആരോഗ്യ വകുപ്പിൽ ജോയന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നേടി.

താൽക്കാലിക പ്രമോഷൻ പോലും പൊതുജന താൽപര്യം, കുറ്റകൃത്യത്തിന്റെ ഗൗരവ സ്വഭാവം, സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യം എന്നിവ പരിഗണിച്ചു വേണമെന്ന സർക്കാർ ഉത്തരവുകളും ഡി.പി.സി കാറ്റിൽ പറത്തി. ഇത് നിയമ വിരുദ്ധമാണ്. സർക്കാർ ഉത്തരവുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും അത് ലംഘിച്ചത് ഗുരുതരമായ കുറ്റകൃത്യമാണ്.

ജില്ലാ മജിസ്‌ട്രേട്ടിന്റെ ചുമതല വഹിക്കുന്ന വ്യക്തി അധികാര ദുർവിനിയോഗവും സ്വാധീനവും ഉപയോഗിച്ച് ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു. റിട്രോഗ്രേഡ് അംനീഷ്യയുള്ള വ്യക്തി സിവിൽ സർവീസിലെ ഉന്നത ജോലികൾ ചെയ്യാൻ അയോഗ്യനാണ്. ശ്രീറാമിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണം. സലീം മടവൂർ ആവശ്യപ്പെട്ടു.