തലശേരി: വാക്‌സിൻ വിതരണ വിഷയത്തിലുണ്ടായ തർക്കത്തിൽ ഇടപെട്ട വനിതാ മെഡിക്കൽ ഓഫിസർ രാഷ്ടീയ പ്രവർത്തകരെയും പ്രദേശവാസികളെയും സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞതായി പരാതി. ഇതു സംബന്ധിച്ച് വനിതാ മെഡിക്കൽ ഓഫിസർക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കൽ ഓഫിസർ ക്കും പരാതി നൽകി കുന്നോത്ത്പറമ്പ് പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫിസർ കെ.ടി സൽമത്തിനെതിരെയാണ് കുന്നോത്ത്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ലത പരാതി നൽകിയത്.

കോവിഡ് വാക്‌സിൻ നൽകുന്ന കാര്യത്തിൽ മെഡിക്കൽ ഓഫിസറും ജീവനക്കാരും പക്ഷപാതിത്വം കാണിക്കുന്നുവെന്നാരോപിച്ച് പ്രദേശവാസികളിൽ ചിലർ പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകിയിരുന്നു.എന്നാൽ ഇതേ സമീപനം തന്നെ തുടർന്നതിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധമുയർന്നിരുന്നു' ഇത്തരം പോസ്റ്റുകൾക്ക് മറുപടിയായാണ് പ്രദേശവാസികളെയും രാഷ്ട്രീയ പ്രവർത്തകരെയും കുറ്റപ്പെടുത്തിയും മര്യാദയുടെ സീമകൾ ലംഘിച്ചും മെഡിക്കൽ ഓഫിസർവികാരഭരിതമായി പ്രതികരിച്ചത്.

വാക്‌സിനേഷൻ നടപടിക്രമങ്ങൾ പാലിച്ച് രജിസ്റ്റർ ചെയ്തു എത്തിയവരെ അവഗണിച്ചു കൊണ്ട് മെഡിക്കൽ ഓഫിസർ താൽപ്പര്യമുള്ളവരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി കൊ വിഡ് വാക്‌സിൻ നൽകിയെന്നായിരുന്നു ആരോപണം പൊതു ജനങ്ങളിൽ നിന്നും പരാതി ലഭിച്ചതിനാൽ മെഡിക്കൽ ഓഫിസറോട് ഈ കാര്യം സംസാരിച്ചതായും എന്നാൽ വീണ്ടും നിരന്തരം പരാതി ഉയർന്നു വന്നതായും പഞ്ചായത്ത് പ്രസിഡന്റ് കെ.ലത ആരോഗ്യ മന്ത്രിക്കുൾപ്പെടെ കൊടുത്ത പരാതിയിൽ പറയുന്നു.

അതേസമയം ആരുടെയൊക്കെയോ തെറ്റ് തന്റെ തലയിലിട്ട് വീണ്ടും കുറ്റപ്പെടുത്തിയപ്പോൾ പ്രതികരിച്ചതാണെന്നും വേറെയൊന്നും ഉദ്യേശിച്ചിട്ടില്ലെന്നുമാണ് ഡോക്ടർ സൽമത്ത് ഇതേ കുറിച്ച് നൽകുന്ന വിശദീകരണം.