കൊച്ചി: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് ഇപ്പോൾ ജോലി ചെയ്യുന്ന സന്നദ്ധ സംഘടനയായ എച്ച്ആർഡിഎസിന്റെ (ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി) സാമ്പത്തിക സ്രോതസുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് വിജിലൻസിൽ പരാതി. കടവന്ത്ര സ്വദേശിയായ ദിലീപ് നായർ ആണ് എച്ച്ആർഡിഎസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിലിജൻസിലും പൊലീസിലും പരാതി നൽകിയത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയ സ്വപ്നയെ സംരക്ഷിക്കുമെന്ന് എച്ച്ആർഡിഎസ് രാവിലെ വ്യക്തമാക്കിയിരുന്നു. സ്വപ്ന പറഞ്ഞകാര്യങ്ങൾ സത്യമാണെന്ന് വിശ്വസിക്കുന്നതായി സന്നദ്ധസംഘടനയായ എച്ച്ആർഡിഎസിന്റെ വൈസ് പ്രസിഡന്റ് കെജി വേണുഗോപാൽ പറഞ്ഞു. രഹസ്യമൊഴി നൽകാൻ മൂന്ന് മാസം മുൻപ് തന്നെ തീരുമാനിച്ചിരുന്നു. മൊഴി പുറത്തുവന്നാൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടാകാവുന്ന വിവാദങ്ങൾ ചൂണ്ടിക്കാട്ടി ചില ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. സ്വപ്ന സുരേഷ് എച്ചഡിആർഎസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

എച്ച്ആർഡിഎസിന്റെ നിർദ്ദേശപ്രകാരമാണ് സ്വപ്ന കോടതിയിൽ മൊഴി നൽകിയതെന്ന് സ്വപ്നയുടെ അടുത്ത സുഹൃത്തായ ഷാജ് കിരൺ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്ആർഡിഎസിന്റെ വിശദീകരണം. സ്വപ്ന കോടതിയിൽ മൊഴി നൽകിയതിൽ എച്ച്ആർഡിഎസിന് യാതൊരുബന്ധവുമില്ല. ഇത് സംബന്ധിച്ച് ഒരു സഹായവും അവർ ആവശ്യപ്പെട്ടിട്ടില്ല. എച്ചഡിആർഎസുമായി ബന്ധപ്പെട്ട് ഷാജ് കിരൺ പറയുന്ന കാര്യം അടിസ്ഥാനരഹിതമാണ്. സ്വർണക്കടത്തുകേസിലെ പുതിയ വെളിപ്പെടുത്തലിൽ സ്വപ്ന പറയുന്നതാണ് സത്യമെന്ന് വിശ്വസിക്കുന്നു. അതിന്റെ തെളിവുകൾ അവരുടെ കൈവശമുണ്ടെന്ന് അവർ പറഞ്ഞതായും വേണുഗോപാൽ പറഞ്ഞു.

സ്വപ്ന സുരേഷ് എച്ചഡിആർഎസ് സ്റ്റാഫ് ആയിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കുകയെന്നത് തങ്ങളുടെ ഉത്തരവാദിത്വമാണ്. ചെയ്യാൻ കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും വേണുഗോപാൽ പറഞ്ഞു. ഇതിൽ ഒരു രാഷ്ട്രീയ പ്രേരണയുമില്ല. വിവിധ രാഷ്ട്രീയപാർട്ടികളിൽ പെട്ടവർ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.