ന്യൂഡൽഹി: മോറട്ടോറിയം കാലഘട്ടത്തിലെ വായ്പകളുടെ പലിശയും കൂട്ടുരലിശയും ഈടാക്കുന്നത് സംബന്ധിച്ച് ശക്തമായ വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയിൽ നടന്നത്. പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാരും റിസർവ് ബാങ്കും ഇടപെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ പറഞ്ഞപ്പോൾ ആരും ഇടപെടുന്നില്ലെന്നാണ് ജനത്തിന്റെ പരാതിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. ജീവിതം കൂടുതൽ പ്രതിസന്ധിയായവർക്ക് എന്ത് ആശ്വാസമാണ് നൽകാനാവുക എന്ന് കോടതി ആരാഞ്ഞു.

കഴിഞ്ഞ മാസംവരെ തിരിച്ചടവ് മുടങ്ങിയ വായ്പകൾ മൊറൊട്ടേറിയം കേസിൽ അന്തിമവിധിവരുംവരെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മൊറട്ടോറിയവും പിഴപ്പലിശയും ഒന്നിച്ച് കൊണ്ടുപോകാനാവില്ലെന്നും കോടതി വ്യക്തമാക്കി. ഈമാസം പത്തിന് രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും വാദം കേൾക്കും

മൊറട്ടോറിയം കാലത്ത് വായ്പകൾക്കു പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള ഹർജികളിലാണ് അടുത്ത വ്യാഴാഴ്ച വാദം തുടരുക. മൊറട്ടോറിയം കാലത്തും കൂട്ടുപലിശ എന്നത് അംഗീകരിക്കാനാവില്ലെന്നും റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വാക്കാൽ പറഞ്ഞു. ഇക്കാര്യം കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൂടിയാലോചിക്കേണ്ടതുണ്ടെന്ന് ഇരുകക്ഷികൾക്കുംവേണ്ടി സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത പറഞ്ഞു. തുടർന്നാണ് കേസ് മാറ്റിയത്. റിസർവ് ബാങ്ക് നിയോഗിച്ച വിദഗ്ധ സമിതി വിവിധ വ്യവയ മേഖലകളിലെ വായ്പകൾ പുനഃക്രമീകരിക്കാനുള്ള മാനദണ്ഡങ്ങൾ ഈ മാസം 6നു പ്രഖ്യാപിക്കുമെന്ന് എസ്ജി അറിയിച്ചു. കെ.വി.കാമത്ത് അധ്യക്ഷനായ സമിതിയെ റിസർവ് ബാങ്ക് കഴിഞ്ഞ 6നു പ്രഖ്യാപിച്ചതാണ്. വ്യക്തികളുടെ വായ്പകൾ പുനഃക്രമീകരിക്കാനുള്ള വ്യവസ്ഥകളും അന്നു നിർദ്ദേശിച്ചിരുന്നു.

കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടെയും കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ കേന്ദ്രം തയാറാകാത്തതിനെ സുപ്രീം കോടതി ഇന്നലെയും പരോക്ഷമായി വിമർശിച്ചു. ഇക്കാര്യത്തിൽ ബാങ്കുകൾക്കു പൂർണ അധികാരമുണ്ടെന്നു സോളിസിറ്റർ ജനറൽ പ്രതികരിച്ചപ്പോൾ എല്ലാ കാര്യങ്ങളും ബാങ്കുകളെ ഏൽപിക്കാനാവില്ലെന്നും കേന്ദ്രവും റിസർവ് ബാങ്കും തീരുമാനങ്ങളെടുക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.