ഇരിട്ടി: റോഡരികിൽ നിർത്തിയിട്ട മൊബൈൽ കോൺക്രീറ്റ് മിക്‌സിങ് ട്രക്ക് ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. നേരംപോക്ക് - എടക്കാനം റോഡിൽ വള്ളിയാട് വയലിനോട് ചേർന്ന് കോട്ടക്കുന്ന് കോളനിക്ക് മുൻവശം നിർത്തിയിട്ട കോൺക്രീറ്റ് മിക്‌സർ ട്രക്ക് ആണ് കത്തിനശിച്ചത്. ഇരിട്ടി മാടത്തിൽ സ്വദേശി പി.പി. രജീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കോൺക്രീറ്റ് മിക്‌സർ.

ഞായറാഴ്ച പുലർച്ചെ 2 മണിയോടെ തീ ആളിക്കത്തുന്നത് ശ്രദ്ധയിൽ പെട്ട സമീപവാസികൾ ഇരിട്ടി അഗ്‌നിശമനസേനയെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അഗ്‌നിശമനസേന എത്തിയാണ് തീ അണച്ചത്. പ്രദേശത്ത് രാത്രിയിലും ഇടക്കിടെ ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടയിലും ഇത്തരം ഒരു വാഹനം കത്തിനശിച്ചതിന്റെ കാരണം ദുരൂഹമാണ്. ജനവാസമേഖലയും നിരന്തരം വാഹനങ്ങൾ കടന്നു പോകുന്ന റോഡുമാണിത്.

ഹൈടെൻഷൻ വൈദ്യുതി ലൈൻ കടന്നു പോകുന്ന ഇലട്രിക് പോസ്റ്റിനോട് ചെറുതായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്. ഇത് നിർത്തിയിട്ട സ്ഥലത്തിന് ഇരുപത് മീറ്റർ മാത്രം അകലത്തിലാണ് കോട്ടക്കുന്ന് ആദിവാസി കോളനിയിലെ വീടുകൾ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ തീയിൽ ഇതിന്റെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ അതൊരു വലിയ അത്യാഹിതത്തിനും ഇടയാക്കുമായിരുന്നു.

മേഖലയിലെ ചില റോഡുകളുടെ കോൺക്രീറ്റ് ജോലിക്കായി കൊണ്ടുവന്നതായിരുന്നു ട്രക്ക്. കത്തിനശിച്ച മൊബൈൽ കോൺക്രീറ്റ് മിക്‌സിങ് ട്രക്കിന് 36 ലക്ഷം രൂപ വിലവരും. സംഭവത്തിൽ ദുരൂഹത ആരോപിച്ച് രജീഷ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.