തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ബസുകളിൽ ഒരിടവേളയ്ക്കു ശേഷം 'കണ്ടക്ടർ ഡ്രൈവർ' പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു. ഡ്രൈവർക്കു വിശ്രമം ആവശ്യമായി വരുന്ന ഘട്ടത്തിൽ കണ്ടക്ടർ വാഹനമോടിക്കുന്ന സംവിധാനമായ ഡ്രൈവർ കം കണ്ടക്ടർ/ക്രൂ ചേഞ്ച് സംവിധാനം കാര്യക്ഷമമായി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിയതുമൂലം അടുത്തിടെ വൈറ്റിലയിൽ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർ മരിച്ച സംഭവവും ചില സംഘടനകളുടെ ആവശ്യവും പരിഗണിച്ചാണു തീരുമാനം.

എംഡി ബിജു പ്രഭാകറിന്റെ അധ്യക്ഷതയിൽ ചേർന്ന ഓപ്പറേഷൻസ് വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. ജീവനക്കാരുടെ ജോലിഭാരവും ഇതു മൂലമുണ്ടാകുന്ന അപകടങ്ങളും ഇല്ലാതാക്കുകയാണു ലക്ഷ്യം. അപകടങ്ങൾ ഒഴിവാക്കാൻ ഡി-സി സംവിധാനം അനിവാര്യമെന്ന് ഡ്രൈവർമാർ നേരത്തെ വാദം ഉയർത്തിയിരുന്നു.

ഡ്രൈവർ മരിക്കുകയും 25 ഓളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത വൈറ്റില അപകടത്തിന്റെ യഥാർത്ഥ കാരണം ജോലിഭാരമെന്ന ഉറച്ച അഭിപ്രായമാണ് കെഎസ്ആർടിസി ഡ്രൈവർമാർക്കുണ്ടായിരുന്നത്. ദീർഘദൂര ബസ്സുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിനു പിന്നിലെ കാരണവും ഇത് തന്നെ. ഡ്രൈവർ കം കണ്ടക്ടർ സംവിധാന സംവിധാനത്തിൽ ഒരാൾക്ക് ക്ഷീണമനുഭവപ്പെട്ടാൽ രണ്ടാമത്തെ ആൾക്ക് വാഹനമോടിക്കാം 2016ൽ കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പാക്കിയിരുന്നെങ്കിലും ഹൈക്കോടതി വിധിയെ ത്തുടർന്നാണ് ഈ പരിഷ്‌കാരം പ്രതിസന്ധിയിലായത്. ജിവനക്കാരെ എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യിക്കരുതെന്നായിരുന്നു വിധി.

ഹൈക്കോടതി വിധിയിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം വേണ്ടെന്നു പറഞ്ഞിട്ടില്ലെന്നും ഇത് നടപ്പാക്കാവുന്നതേ ഉള്ളൂ എന്നും ഒരു വിഭാഗം ഡ്രൈവർമാർ വാദിച്ചിരുന്നു. എന്നാൽ വലിയൊരു വിഭാഗം കണ്ടക്ടർമാർ എതിർപ്പുന്നയിച്ചിരുന്നു. കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളിൽ രാത്രികളിൽ കൂടുതൽ (വൈകീട്ട് ഏഴ് മണിക്കും രാവിലെ ഏഴ് മണിക്കും ) ആറുമണിക്കൂറിൽ കൂടുതൽ വണ്ടി ഓടിക്കേണ്ട സർവ്വീസുകളിൽ ഡ്രൈവർ കം കണ്ടക്ടർ സംവിധാനം നടപ്പിലാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, ഏകദേശം 200 ൽ താഴെ കെഎസ്ആർടിസി സർവ്വീസുകളാണ് ഇങ്ങനെ നടപ്പിലാക്കിയിരിക്കുന്നത്.

ഏസി മുറിയിലിരുന്ന് ജോലി ചെയ്യുന്നവർ പോലും 8 മണിക്കൂർ ഗുമസ്ത പണി ചെയ്താൽ ഉറങ്ങി പോകുന്ന കാലത്ത് ഒരു കെഎസ്ആർടിസി ഡ്രൈവർ ഉറങ്ങാതെ 18 മുതൽ 24 മണിക്കൂർ വരെ ഇരുന്ന് ബസ് ഓടിക്കുമ്പോൾ അത് യാത്രക്കാരുടെ ജീവനെ തീർത്തും അപകടത്തിലാക്കുന്നതാണ്.