പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വിവിധ ജില്ലകളിൽ കോൺഗ്രസിൽ പൊട്ടിത്തെറി. കൃത്യമായ നേതൃത്വം ഇല്ലാത്തതും ഗ്രൂപ്പ് വഴക്കുമാണ് കോൺഗ്രസ്സിന് തിരിച്ചടിയായതെന്ന് പരക്കെ ആക്ഷേപമുയരുമ്പോഴാണ് അതേ പ്രശ്‌നം തന്നെ കോൺഗ്രസ്സിന വീണ്ടും തലവേദനയാകുന്നത്.പാലക്കാടും കോൺഗ്രസ്സിൽ പൊട്ടിത്തെറി രൂക്ഷമായി. പാലക്കാട് ഡി.സി.സി അധ്യക്ഷൻ വി.കെ ശ്രീകണ്ഠനാണ് തോൽവിക്ക് കാരണമെന്ന് ആരോപിച്ച് ഡി.സി.സി ഉപാധ്യക്ഷൻ സുമേഷ് അച്യുതൻ രംഗത്തെത്തി.തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വി.കെ.ശ്രീകണ്ഠൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലയിൽ പാർട്ടിക്കും മുന്നണിക്കുമുണ്ടായ കനത്ത തിരിച്ചടിക്ക് കാരണം എംപിയായ വികെ ശ്രീകണ്ഠന്റെ ഏകാധിപത്യ പ്രവണതകളാണ്. സ്ഥാനാർത്ഥി നിർണയത്തിൽ ഉൾപ്പെടെ പ്രാദേശിക വികാരം മനസ്സിലാക്കി തീരുമാനമെടുക്കാൻ ഡി.സി.സി അധ്യക്ഷന് സാധിച്ചില്ലെന്നും സുമേഷ് അച്യുതൻ ആരോപിച്ചു.ഇക്കാര്യത്തിൽ കെപിസിസിക്ക് രേഖാമൂലം പരാതി നൽകുമെന്നും സുമേഷ് അച്യുതൻ പറഞ്ഞു. പാർട്ടി നേരിട്ട പരാജയത്തിന് കാരണം താനാണെന്ന് സ്വയം തിരിച്ചറിഞ്ഞ് ഡി.സി.സി അധ്യക്ഷൻ മാറി നിൽക്കുകയാണ് വേണ്ടതെന്നും സുമേഷ് അച്യുതൻ ആവശ്യപ്പെട്ടു.

അതേസമയം തോൽവിയിൽ സംസ്ഥാന കോൺഗ്രസിലും പൊട്ടിത്തെറിയുണ്ട്. കെപിസിസി വർക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചേക്കുമെന്ന സൂചന നൽകി കെ. സുധാകരൻ എംപി രംഗത്തെത്തി.ഈ സ്ഥിതി ആണെങ്കിൽ വർക്കിങ് പ്രസിഡന്റായി തുടരാൻ താത്പര്യമില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിക്കുമെന്നും സുധാകരൻ പറഞ്ഞു.സിപിഐ.എമ്മിനെയും ബിജെപിയെയും നേരിടാനുള്ള സംഘടന ശക്തി കോൺഗ്രസിനില്ല. പാർട്ടിയിൽ സംഘടന തെരഞ്ഞെടുപ്പ് നടക്കണം. കോൺഗ്രസിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം. ജനങ്ങളോട് ബാധ്യതയുള്ളവരാകണം നേതാക്കൾ എന്നും സുധാകരൻ പറഞ്ഞു.

പാർട്ടി പ്രവർത്തനത്തിന് യു.ഡി.എഫിന് വോളന്റിയർമാരില്ല. കോവിഡ് സമയത്ത് ജനങ്ങളിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ സിപിഐ.എമ്മിന് അവസരം ലഭിച്ചു. എന്നാൽ കോൺഗ്രസിന് അത് സാധിച്ചില്ല.കെപിസിസി പ്രസിഡന്റ് മാറണോ വേണ്ടയോ എന്ന് ഹൈക്കമാന്റ് പറയും. താനായിരുന്നു കെപിസിസി പ്രസിഡന്റെങ്കിൽ ഇതാകില്ലായിരുന്നു തെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരൻ പ്രതികരിച്ചിരുന്നു.