തിരുവനന്തപുരം: സാധാരണ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുന്നതിനും മറ്റുമാണ് കോൺഗ്രസിലെ അടി. രാജ്യസഭാ സീറ്റ് വിഷയം പരിഹരിച്ചതോടെ,സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് പോര്. പുതിയ ഗ്രൂപ്പു സമവാക്യങ്ങൾ കൂടി ഇഴചേർന്നാണ് ഇപ്പോൾ തമ്മിലടി മുറുകുന്നത്. കെപിസിസിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ സെമിനാറിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് പങ്കെടുത്താൽ നടപടിയുണ്ടാകുമെന്ന് പ്രസിഡന്റ് കെ സുധാകരൻ വ്യക്തമാക്കിയിരിക്കുകയാണ്.

അതേസമയം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യം തീരുമാനം കോൺഗ്രസ് അധ്യക്ഷ സോണിയയോട് സംസാരിച്ച ശേഷം തീരുമാനിക്കുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ ബഹുമാനത്തോടെ കാണുന്നുവെന്നും എന്നാൽ പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചത് സിപിഎം ദേശീയ നേതൃത്വമാണെന്നും ശശി തരൂർ പറഞ്ഞു. ഇപ്പോൾ വിവാദത്തിനില്ലെന്നും പാർട്ടിയിലെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയതായി അറിയില്ലെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു. വിലക്ക് ഏർപ്പെടുത്തിയതായി കെ സുധാകരൻ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. ഇതിന് ശേഷമാണ് തരൂർ പ്രതികരണം നടത്തിയിരുന്നത്. ഇത്് ശരിയായില്ലെന്ന നിലപാടിൽ നേതൃത്വം നിൽക്കവേയാണ് തരൂരിന്റെ പുതിയ പ്രസ്താവന. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി ശശി തരൂർ സെമിനാറിൽ പങ്കെടുത്താൽ കെപിസിസി ഹൈക്കമാൻഡിനെ സമീപിച്ചേക്കുമെന്ന് വിവരമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ സോണിയയുടെ സമ്മതം തേടുന്നത്.

ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ അനുബന്ധ സെമിനാറുകളിൽ ശശി തരൂർ എംപി, രമേശ് ചെന്നിത്തല, കെ.വി.തോമസ് എന്നിവരെ ക്ഷണിച്ചിട്ടുണ്ട്. കെ റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെപിസിസി വിലയിരുത്തൽ. ഇതോടെ നേതാക്കൾ പങ്കെടുക്കുന്നത് വിലക്കാൻ തീരുമാനിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. എന്നാൽ താനിതൊന്നും അറിഞ്ഞിട്ടില്ലെന്ന നിലപാടിലായിരുന്നു തരൂർ. ജനാധിപത്യത്തിൽ വിരുദ്ധ ചേരികളിലുള്ളവർ ചർച്ച നടത്തണമെന്നും തരൂർ പ്രതികരിച്ചു.

നേരത്തെ കെ റെയിലിന് എതിരായ നിവേദനത്തിൽ ഒപ്പ് വെയ്ക്കാതെ തരൂർ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. പിന്നീട് പാർട്ടി നിലപാടിനൊപ്പമാണെന്ന് വിശദീകരിച്ച് വിവാദം അവസാനിപ്പിക്കുകയായിരുന്നു.

നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചിരുന്നു.