തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ പലയിടങ്ങളിലുമായി വലിയ പൊട്ടിത്തെറികളാണ് ഉണ്ടായിരിക്കുന്നത്. കോൺഗ്രസിന്റെ ഗ്രൂപ്പു ചരിത്രത്തിൽ എ ഗ്രൂപ്പിന് ഇത്രയും തട്ടുകിട്ടിയ മറ്റൊരു സ്ഥാനാർത്ഥിപ്പട്ടിക ഇല്ലെന്നാണ് അണികളുടെ അടക്കംപറച്ചിൽ. ഉമ്മൻ ചാണ്ടി ദുർബലനായപ്പോൾ കെ സി വേണുഗോപാലും ചെന്നിത്തലയും കരുത്തുകാട്ടി. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ കെ ബാബുവിന് സീറ്റു കിട്ടിയപ്പോൾ കെ സി ജോസഫിന് സീറ്റു കിട്ടാതെ പോയി. പി സി വിഷ്ണനാഥിന്റെ അവസ്ഥും വ്യത്യസ്തമല്ല. പി സി വിഷ്ണുനാഥിന് വിജയസാധ്യത കുറഞ്ഞ കുണ്ടറ സീറ്റാണ് മത്സരിക്കാൻ ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

25 വർഷത്തിൽ അധികമായി കെ സി ജോസഫ് കൈവശം വെച്ചിരുന്ന ഇരിക്കൂർ സീറ്റ് നഷ്ടമായതും എ ഗ്രൂപ്പിനേറ്റ വലിയ തിരിച്ചടിയായി വിലയിരുത്തുന്നു. പുതുമുഖങ്ങളെ കൂടുതൽ ഉൾപ്പെടുത്തിയ ലിസ്റ്റിൽ അവസാന നിമിഷവും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കയാണ്. ഇനി പ്രഖ്യാപിക്കാനുള്ള 7 സീറ്റുകളിൽ വനിതകളെയും പരിഗണിക്കാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനു ഹൈക്കമാൻഡിന്റെ നിർദ്ദേശം ലഭിച്ചതോടെയാണ് പി സി വിഷ്ണുനാഥിന് മുന്നിൽ വഴിയടയുന്നത്. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്ന ആക്ഷേപം കണക്കിലെടുത്താണ് ഈ തീരുമാനം.

ഫോർവേഡ് ബ്ലോക്കിനു നൽകിയിരുന്ന ധർമടം തിരിച്ചെടുത്തതോടെയാണ് കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 93 ആയും ഇനി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സീറ്റുകൾ ഏഴായും ഉയർന്നത്. വട്ടിയൂർക്കാവിൽ ജ്യോതി വിജയകുമാറിനെ നിയോഗിച്ചാൽ അവിടേക്കു പരിഗണിച്ചിരുന്ന പി.സി. വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കും. കൽപറ്റയിൽ ടി. സിദ്ദിഖും നിലമ്പൂരിൽ വി.വി. പ്രകാശുമാണു സാധ്യതാ പട്ടികയിൽ.

തവനൂരിൽ സാമൂഹികപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെ വീണ്ടും പരിഗണിക്കുന്നു. ഇനിയും ചിത്രം വ്യക്തമാകാത്ത പട്ടാമ്പിയിലേക്ക് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ പാനൽ തയാറാക്കി ഹൈക്കമാൻഡിനു സമർപ്പിക്കും. ആര്യാടൻ ഷൗക്കത്ത് പട്ടാമ്പിയിൽ താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ റിയാസ് മുക്കോളിയെ ഇങ്ങോട്ടേക്ക് പരിഗണിച്ചേക്കും.

കൽപറ്റയിൽ മുതിർന്ന നേതാവ് കെ.സി. റോസക്കുട്ടിയും രംഗത്തുണ്ട്. എങ്കിലും സീറ്റ് സിദ്ദിഖ് ഉറപ്പിച്ച മട്ടാണ്. ജയസാധ്യതയാണ് അടിസ്ഥാന മാനദണ്ഡമെന്നും അതിൽ വനിതകളുണ്ടെങ്കിൽ ഉറപ്പായും പരിഗണിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും വ്യക്തമാക്കുകയാണ്ടായി.

86 സീറ്റിലാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ആകെ 92 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. എന്നാൽ വടകര, ധർമ്മടം സീറ്റുകളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. ഇരു സീറ്റുകളും കോൺഗ്രസ് ഏറ്റെടുക്കുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അറിയിച്ചിരുന്നു. എന്നാൽ വടകരയിൽ കെ.കെ. രമ തന്നെ മത്സരിക്കുമെന്നും രമ മത്സരിച്ചാൽ പിന്തുണ നൽകുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

വടകരയിൽ ആർഎംപിക്കായി കെ.കെ. രമയല്ല മത്സരിക്കുന്നതെങ്കിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ പറഞ്ഞു. എന്നാൽ അവിടെ രമ തന്നെ മത്സരിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിന്നീടു വ്യക്തമാക്കി. അതേസമയം, ആർഎംപി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഇതോടെ വടകര മണ്ഡലം ദേശീയ ശ്രദ്ധയിലേക്ക് എത്തുമെന്ന് ഉറപ്പായി.

അതിനിടെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിയാണു പുനലൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി. ഇനി പേരാമ്പ്രയിൽ മാത്രമാണു ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. ഇരിക്കൂറിൽ സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിൽ പ്രതിഷേധിച്ചു രാജിവച്ച നേതാക്കളെ തണുപ്പിക്കാൻ യുഡിഎഫ് കൺവീനർ എം.എം. ഹസനും സിറ്റിങ് എംഎൽഎ കെ.സി. ജോസഫും ഇന്നു നേരിട്ട് എത്തും. എന്നാൽ ഇരുക്കൂറിലെ പ്രശ്‌നം തീർക്കാൻ

സീറ്റില്ലാത്തതിൽ പ്രതിഷേധിച്ചു തല മുണ്ഡനം ചെയ്ത ലതിക സുഭാഷിനെ കോൺഗ്രസ് നേതൃത്വം തള്ളിപ്പറഞ്ഞു. എന്നാൽ, അച്ചടക്ക നടപടി ആലോചിച്ചിട്ടില്ല. അതേസമയം സ്വതന്ത്രയായി മത്സരിക്കുന്ന പക്ഷം അവർക്കെതിരെ നടപടി വന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.