തിരുവനന്തപുരം: കെ സുധാകരന്റെയും വി ഡി സതീശന്റെയും രംഗപ്രവേശനത്തോടെ കോൺഗ്രസിലെ ഗ്രൂപ്പുകളുടെ പ്രഭാവത്തിന് വലിയ തോതിൽ മങ്ങലേറ്റിട്ടുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനം പോകാതിരിക്കാൻ ചെന്നിത്തല എ ഗ്രൂപ്പിനൊപ്പം ചേർന്നു ശ്രമം നടത്തിയിട്ടും അദ്ദേഹത്തിന്റെ പ്രതീക്ഷ തെറ്റുകയുണ്ടായി. ഇപ്പോൾ ദേശീയ തലത്തിൽ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ പാർട്ടി പിടിക്കാനുള്ള നീക്കവുമായി ഗ്രൂപ്പുകൾ അണിയറയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അംഗത്വ വിതരണം തുടങ്ങാനിരിക്കെയാണ് ഇത്തരമൊരു നീക്കത്തിന് എ, ഐ ഗ്രൂപ്പുകൾ ശ്രമിക്കുന്നത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അറിഞ്ഞു കൊണ്ടു തന്നെയാണ് ഇത്തരമൊരു നീക്കം സജീവമാകുന്നത്. ഒരുമിച്ചിരുന്നുള്ള ചർച്ച തുടങ്ങിയില്ലെങ്കിലും കൈകോർത്ത് പോകണമെന്നും പരസ്പരം മത്സരിക്കേണ്ടെന്നുമുള്ള ധാരണ അണിയറയിൽ രൂപപ്പെട്ടു. വി ഡി സതീശൻ, കെ സി വേണുഗോപാൽ, കെ സുധാകരൻ ത്രയം എല്ലാ കാര്യങ്ങളിലും ഇപ്പോൾ തീരുമാനം കൈക്കൊള്ളുമ്പോൾ തന്നെയാണ് ഒരുമിച്ചുള്ള നീക്കമായി ഗ്രൂപ്പുകൾ രംഗത്തുവരുന്നതും.

നിയമസഭയിലേക്ക് രണ്ടാംതവണയും തോൽവി നേരിടുകയും കെപിസിസി. അധ്യക്ഷസ്ഥാനത്തും നിയമസഭാ നേതൃത്വത്തിലും മാറ്റംവരികയും ചെയ്തതോടെയാണ് പരമ്പരാഗത ഗ്രൂപ്പുകൾ പ്രതിസന്ധി മുന്നിൽക്കണ്ടത്. കെ. സുധാകരൻ-വി.ഡി. സതീശൻ അച്ചുതണ്ട് നേതൃത്വം ഏറ്റെടുത്തതോടെ ഇരു ഗ്രൂപ്പുകളിലും അലയൊലികളുണ്ടായി. പുതിയ ടീമിനൊപ്പം പഴയ ഗ്രൂപ്പുകളിലെ വിശ്വസ്തരിൽ ചിലർ അണിനിരന്നു. ഇപ്പോൾ ഗ്രൂപ്പുകളിൽ നിന്നും ആളുകൾ മറുകണ്ടം ചാടുന്നത് പതിവാണ്. ഐ ്പക്ഷത്തു നിന്നും എ ഗ്രൂപ്പിൽ നിന്നും നിരവധി പേർ മറുകണ്ടം ചാടി സുധാകര പക്ഷത്തെത്തി.

കേരളത്തിലെ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പു വേണമെന്ന് കാലങ്ങളായി ആവശ്യപ്പെടുന്ന നേതാവാണ് കെ സുധാകരൻ. അതുകൊണ്ട് തന്നെ അദ്ദേഹം കെപിസിസി. പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. മുരളീധരൻ എന്നിവരൊക്ക പഴയ ഗ്രൂപ്പിൽനിന്ന് അകലംപാലിച്ചാണ് നിൽക്കുന്നത്. സ്വാഭാവികമായും സുധാകരന് അവരുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ചില അപ്രതീക്ഷിത നീക്കങ്ങളും സുധാകരനെ ഭയക്കുന്നവർ നടത്തിയേക്കാം. നിലവിലെ പുനഃസംഘടനയിലൂടെ ഭാരവാഹിത്വത്തിൽ വരുന്നവർവഴിയുള്ള അധികപിന്തുണയും പ്രതീക്ഷിക്കും.

എ, ഐ ഗ്രൂപ്പുകളിൽനിന്ന് ആരാകും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുകയെന്ന ചർച്ചയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. ജില്ലതിരിച്ച് ചുമതല നൽകി അംഗത്വവിതരണവും മറ്റും ഏകോപിപ്പിക്കാനാണ് ഗ്രൂപ്പുകൾ ഉദ്ദേശിക്കുന്നത്. ഓൺലൈനായും അംഗങ്ങളെ ചേർക്കാം. അംഗത്വവിതരണ പുസ്തകങ്ങൾ നവംബർ രണ്ടാം ആഴ്ചയെത്തും.

ബ്ലോക്ക് തലത്തിൽ നിന്നാണ് കെപിസിസി. അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നതിനാൽ അതിൽ കേന്ദ്രീകരിച്ചാകും പ്രവർത്തനം. 280 കെപിസിസി. അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് രമേശ് ചെന്നിത്തലതന്നെ മത്സരിച്ചേക്കാം. എന്നാൽ, ഇക്കാര്യത്തിൽ ചെന്നിത്തല പൂർണമായും സമ്മതം അറിയിച്ചിട്ടില്ല. അദ്ദേഹം മത്സരിച്ചില്ലെങ്കിൽ എ ഗ്രൂപ്പിൽനിന്ന് മത്സരിക്കുന്ന ആളിന് ഐ പിന്തുണ നൽകാനുള്ള സാധ്യതയും കൂടുതലാണ്.

്അതിനിടെ കെപിസിസി തലത്തിലെ പുനഃസംഘടന പൂർത്തിയായതോടെ പാർട്ടി മറ്റു പ്രവർത്തനങ്ങളിലേക്ക് കടക്കുകയാണ്. പുതുതായി നിയമിക്കപ്പെട്ട കെപിസിസി. ഭാരവാഹികൾ, എക്‌സിക്യുട്ടീവ് അംഗങ്ങൾ എന്നിവരുടെ യോഗം നവംബർ രണ്ടിന് ചേരും. തുടർന്ന് ഡി.സി.സി.തല പുനഃസംഘടനയിലേക്കു നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഡിസിസി തലത്തിലെ പുനഃസംഘടനയിലും ഗ്രൂപ്പുകൾ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. സംഘടനയും സുഗമമായ മുന്നോട്ടു പോക്കിന് ഗ്രൂപ്പുകൾക്കും അർഹമായ സ്ഥാനം നൽകുന്നതിൽ തെറ്റില്ലെന്നാണ് സുധാകരന്റെയും പക്ഷം.