ഭോപ്പാൽ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി 1,11,111 രൂപ സംഭാവന ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. അതേസമയം സംഭാവനക്കൊപ്പം സംഭാവന സ്വീകരണവുമായി ബന്ധപ്പെട്ട് വിഎച്ച്പി നടത്തുന്ന റാലികളെ വിമർശിച്ച് നരേന്ദ്രമോദിക്ക് രണ്ടു പേജ് നീളത്തിലുള്ള കത്തും ദിഗ്‌വിദയ് സിങ് നൽകി.

ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സംഭാവന സ്വീകരിക്കൽ പ്രചരണം ജനുവരി 15 മുതൽ വിശ്വഹിന്ദു പരിക്ഷത്ത് തുടങ്ങിയിരുന്നു. 44 ദിവസം നീളുന്ന പരിപാടിക്ക് സായുധസേനയുടെ അകമ്പടിയുമുണ്ട്. ഇതിനെതിരേയാണ് ദിഗ് വിജയ് സിംഗിന്റെ പ്രധാനമന്ത്രിക്കുള്ള കത്ത്. ലാത്തിയും വാളുമായി മുദ്രാവാക്യം വിളിച്ചു കൊണ്ട് ഒരു സമൂഹവും ഒരു മത ചടങ്ങുകളുടെയും ഭാഗമാകരുതെന്നും ഇത്തരം കാര്യങ്ങൾ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്നും അദ്ദേഹം കത്തിലെഴുതി.

ഇതിനകം മദ്ധ്യപ്രദേശിൽ മൂന്ന് സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ശുഭകരമല്ല. ഇത് സാമൂഹത്തിന്റെ ഐക്യത്തെ തകർക്കുമെന്നും പറഞ്ഞു. ഉജ്ജയിൻ, ഇൻഡോർ, മാൻസൗർ ജില്ലകളിൽ നടന്ന സംഭവങ്ങളാണ് ദിഗ്‌വിജയ് സിങ് കത്തിൽ പരാമർശിച്ചത്. മറ്റ് മതത്തിൽ പെട്ട സമൂഹങ്ങൾ ക്ഷേത്ര നിർമ്മാണത്തിന് എതിരല്ല.

അതുകൊണ്ടു തന്നെ മറ്റ് സമൂഹത്തെ ഭീതിപ്പെടുത്തി സായുധ വിഭാഗത്തിന്റെ ഘോഷയാത്രയുടെ അകമ്പടിയിൽ നടത്തുന്ന സംഭാവന ജാഥകൾ തടയാൻ സംസ്ഥാനങ്ങൾക്ക് അനുവാദം നൽകാൻ പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്നും കത്തിൽ ദിഗ്‌വിജയ് സിങ് പറഞ്ഞിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനുള്ള സംഭാവന എവിടെ ഏതു ബാങ്കിൽ നൽകണം എന്ന വിവരം കൃത്യമായി ഇല്ലാത്തതിനാൽ ചെക്ക് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ പേരിൽ താങ്കൾക്ക് അയയ്ക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതിനൊപ്പം ക്ഷേത്ര നിർമ്മാണത്തിനായി കിട്ടുന്ന തുകയുമായി ബന്ധപ്പെട്ട അ്ക്കൂണ്ടിന്റെ വിശദമായ സ്റ്റേറ്റ് മെന്റ് പുറത്തുവിടണമെന്ന് അപേക്ഷിക്കുന്നതായും പറഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ നിന്നും ക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയ ആദ്യ നേതാവാണ് ദിഗ് വിജയ് സിങ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മൃദു ഹിന്ദുത്വം എന്ന ആരോപണം ബിജെപി കോൺഗ്രസിന് എതിരേ ഉന്നയിച്ചിരുന്നു.