ന്യൂഡൽഹി: ജാലിയൻ വാലാബാഗിൽ നടത്തിയ നവീകരണ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി. രാഹുൽ ഗാന്ധി. രക്തസാക്ഷിത്വത്തിന്റെ അർഥമറിയാത്തവർക്ക് മാത്രമേ ജാലിയൻ വാലാബാഗിലെ രക്തസാക്ഷികളെ ഇത്തരത്തിൽ അപമാനിക്കാൻ കഴിയൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

'ഞാൻ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് യാതൊരു കാരണവശാലും എനിക്ക് സഹിക്കാനാകില്ല. ഈ ക്രൂരതയ്ക്ക് ഞങ്ങളെതിരാണ്', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ജാലിയൻ വാലാബാഗിൽ ലൈറ്റ്-ലേസർ ഷോ നടക്കുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ച ഒരു മാധ്യമ വാർത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്. 

സ്വാതന്ത്ര്യം നേടുന്നതിനായി പോരാടാത്തവർക്ക് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരെ മനസ്സിലാക്കാൻ കഴിയില്ലെന്നും രാഹുൽ മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ജാലിയൻവാലാബാഗ് നവീകരണത്തോടനുബന്ധിച്ച് സ്മാരകത്തിൽ ലൈറ്റ് ഷോ ഏർപ്പെടുത്തിയതിനെതിരേ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ നവീകരണം മൂലം ചരിത്രമാണ് നഷ്ടപ്പെട്ടുപോയതെന്ന് പ്രതിപക്ഷം ഒന്നടങ്കം ആരോപിച്ചു.

സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ നിന്ന് അകന്നുനിന്നവർക്ക് മാത്രമേ ഇത്തരത്തിൽ അവരെ അപകീർത്തിപ്പെടുത്താനാവൂ എന്നായിരുന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരിയുടെ പ്രതികരണം. ശനിയാഴ്ചയാണ് നവീകരിച്ച ജാലിയൻ വാലാബാഗ് സ്മാരകത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്.