ന്യൂഡൽഹി: ഗ്യാസ് സിലിണ്ടറുകൾക്ക് മുകളിൽ ഇരുന്ന് വാർത്താസമ്മേളനം നടത്തി കോൺഗ്രസ് നേതാക്കൾ. പാചകവാതക വില വർധനവിൽ പ്രതിഷേധിച്ചായിരുന്നു കോൺഗ്രസ് വക്താക്കളായ സുപ്രിയ ശ്രിന്തെ, വിനീത് പൂനിയ എന്നിവർ ഗ്യാസ് സിലിണ്ടർകൾക്ക് മുകളിൽ ഇരുന്ന് വാർത്താസമ്മേളനം നടത്തിയത്.

പാചക വാതക വിലവർധനവ് പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്തിനാണ് ബിജെപിയിലെ വനിതാ നേതാക്കൾ യുപിഎ സർക്കാരിന്റെ കാലത്ത് സിലിണ്ടറുകളുമായി സമരം നടത്തിയത് എന്ന് സുപ്രിയ ചോദിച്ചു. പാചകവാതകത്തിനൊപ്പം പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും വർധിക്കുകയാണ്. സാധാരണക്കാരുടെയും വീട്ടമ്മമാരുടെയും നടുവൊടിക്കുന്ന പ്രവർത്തനങ്ങളാണ് നരേന്ദ്ര മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് സുപ്രിയ കൂട്ടിച്ചേർത്തു.

പാചകവാതക വില ഇന്ന് വീണ്ടും കൂടിയിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. നിലവിൽ ഗാർഹിക സിലിൻഡറിന്റെ വില 776 രൂപയായിരുന്നു. പാചക വാതകത്തിന് ഡിസംബറിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ വർധനവാണിത്. ഡിസംബർ ഒന്നിനും ഡിസംബർ 16നും 50 രൂപവീതം കൂട്ടി. ഫെബ്രുവരി 14ന് 50 രുപ വർധിപ്പിച്ചു. ഇന്ധനവില വർധനയ്ക്കു പിന്നാലെയുള്ള പാചകവാതക വിലവർധന ജനങ്ങൾക്ക് ഇരട്ടി ദുരിതമാണ് നൽകിയിരിക്കുന്നത്.