ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിൽ 'അഞ്ചിന വാഗ്ദാനങ്ങളോടെ' കോൺഗ്രസിന്റെ പ്രകടനപത്രിക രാഹുൽ ഗാന്ധി പുറത്തിറക്കി. കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ അനുവദിക്കില്ലെന്നതാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. ഇതിനായി പ്രത്യേക നിയമനിർമ്മാണം നടത്തുമെന്നും പ്രകടനപത്രികയിൽ വ്യക്തമാക്കുന്നു.

എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2,000 രൂപവീതം നൽകും. സർക്കാർ മേഖലയിൽ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. തേയിലത്തോട്ടം തൊഴിലാളികളുടെ കുറഞ്ഞ വേതനം 365 രൂപയാക്കി ഉയർത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.

ഗുവാഹത്തിയിലെ കോൺഗ്രസ് ഓഫീസിൽ വച്ചാണ് രാഹുൽ ഗാന്ധി പ്രകടനപത്രിക പുറത്തിറക്കിയത്. 'ഈ പ്രകടനപത്രിക കോൺഗ്രസ് ജനങ്ങൾക്കു മുന്നിൽ വെക്കുന്ന ഉറപ്പാണ്.

ഇന്ത്യയുടെയും അസമിന്റെയും വൈവിധ്യമാർന്ന സംസ്‌കാരങ്ങളെ ആക്രമിക്കുകയാണ് ബിജെപിയും ആർഎസ്എസും ചെയ്യുന്നത്. അവരെ നാം പ്രതിരോധിക്കും. അസമിന്റെ സംസ്‌കാരത്തെയും അസ്തത്വത്തെയും കോൺഗ്രസ് സംരക്ഷിക്കും. വിദ്വേഷം തുടച്ചനീക്കുകയും സമാധാനം കൊണ്ടുവരികയും ചെയ്യും', പത്രിക പുറത്തിറക്കിക്കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

അസം നിയമസഭയിൽ 126 സീറ്റുകളാണുള്ളത്. മാർച്ച് 27മുതൽ ഏപ്രിൽ ആറ് വരെ മൂന്ന് ഘട്ടങ്ങളായാണ് അസമിൽ വോട്ടെടുപ്പ്.

ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും തമ്മിലാണ് അസം നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന പോരാട്ടം. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിൽ (മഹാജത്) എഐയുഡിഎഫ്, ഇടതുപാർട്ടികൾ, അഞ്ചലിക് ഗണ മോർച്ച (എജിഎം) എന്നീ കക്ഷികളാണണുള്ളത്. ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) ബിജെപി മുന്നണി വിടുകയും മഹാസഖ്യത്തിൽ ചേരുകയും ചെയ്തിട്ടുണ്ട്.