വഡോദര: കാലം മാറുന്നതിന് അനുസരിച്ച നമ്മുടെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്തും മാറ്റം വന്നിട്ടുണ്ട്. ഗുജറാത്തിലെ കോൺഗ്രസും ഇത്തരത്തിൽ ഒരു ഞെട്ടിക്കുന്ന മാറ്റവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ പുതുതലമുറയെ ഉത്തേജിപ്പിക്കുന്ന തീരുമാനവുമായി വന്നത്. യുവാക്കൾക്കായി കോഫിഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷൻ വാഗ്ദാനം ചെയ്യുകയാണ് കോൺഗ്രസ്സ് പാർട്ടി. ഞായറാഴ്ച നടക്കാനിരിക്കുന്ന വഡോദര മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ്സ് തയ്യാറാക്കിയ പ്രകടന പത്രികയിലാണ് യുവാക്കൾക്കും വിദ്യാർത്ഥികൾക്കും യുവമിഥുനങ്ങൾക്കായി കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷൻ വാഗ്ദാനം മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം കോഫിഷോപ്പ് പരാമർശം വിവാദമാക്കാൻ ബിജെപിയും രംഗത്തുണ്ട്.

ഈ കോഫി ഷോപ്പുകൾക്ക് പുറമെ, ഓരോ സോണിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും സൗജന്യ വിദ്യാഭ്യാസം നൽകുന്ന ആധുനിക സ്‌കൂളുകളും സ്ത്രീകൾക്കായി പാർട്ടി ഹാളുകളും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മികച്ച ആരോഗ്യ സംവിധാനങ്ങളും, കുറഞ്ഞ കെട്ടിട നികുതി നിരക്കുമെല്ലാമാണ് മറ്റ് ചില പ്രധാന വാഗ്ദാനങ്ങൾ. മാറുന്ന കാലത്തിന് അനുസരിച്ചുള്ള വാഗ്ദാനമാണ് ഇതെന്നാണ് കോൺഗ്രസ് നേതാക്കൾ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്.

അതേസമയം, ''ഇറ്റാലിയൻ സംസ്‌കാരത്തിന്റെ സ്വാധീനം'' എന്നാണ് കോൺഗ്രസിന്റെ പ്രകടന പത്രികയെ ബിജെപി വിശേഷിപ്പിച്ചത്. ഈ പ്രകടന പത്രിക സാംസ്‌കാരിക നഗരമായ വഡോദരയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ബിജെപി ആരോപിച്ചു. തങ്ങൾ ഈ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് എതിരാണെന്നും ഇത് ലൗ ജിഹാദിനെ സഹായിക്കുമെന്നും വഡോദര ബിജെപി അധ്യക്ഷൻ വിജയ് ഷാ ആരോപിച്ചു. ബിജെപി അവരുടെ പ്രകടന പത്രിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നാണ് വഡോദര യൂണിറ്റ് പാർട്ടി ജനറൽ സെക്രട്ടറി സുനിൽ സോളങ്കി പ്രതികരിച്ചു.

''തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചിന്താശൂന്യമായ പരാമർശങ്ങൾ നടത്തുന്നതിൽ കോൺഗ്രസ് പ്രസിദ്ധമാണ്. പക്ഷേ വോട്ടർമാർക്ക് തെറ്റും ശരിയും എന്തെന്ന് അറിയാം. ഇന്ത്യൻ സമൂഹത്തിന്റെ മൂല്യങ്ങളോട് കോൺഗ്രസിന് ബഹുമാനമില്ല', സുനിൽ സോളങ്കി പ്രതികരിച്ചു. ഡേറ്റിങ് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണോ എന്നും സോളങ്കി ചോദിച്ചു. അതേസമയം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ളവർക്ക് കോഫി ഷോപ്പും മറ്റു സൗകര്യങ്ങളും അനുഭവിക്കാൻ കഴിയുമ്പോൾ താഴെക്കിടയിലെ ജനങ്ങൾക്ക് അവയെല്ലാം അപ്രാപ്യമാണെന്നും അവർക്ക് കൂടി അവസരമൊരുക്കാനാണ് തങ്ങൾ ഇത്തരമൊരാശയം മുന്നോട്ടുവെച്ചതെന്നും കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചു.

കൂട്ടുകുടുംബത്തിൽ ജീവിക്കുന്ന താഴെക്കിടയിലെ കുടുംബങ്ങളിലെ പല ഭാര്യാഭർത്താക്കന്മാർക്കും തങ്ങളുടേതായ സമയം ലഭിക്കുന്നില്ലെന്നും സ്വകാര്യമായി വല്ലതും പറയാനും മിണ്ടാനും സൗകര്യമൊരുക്കാനാണ് കോൺഗ്രസ്സ് ആഗ്രഹിക്കുന്നത്. അതിനായി വലിയ ചെലവില്ലാത്ത കോഫി ഷോപ്പുകളാണ് വിഭാവനം ചെയ്യുന്നതെന്നും കോൺഗ്രസ്സ് നേതൃത്വം പ്രതികരിച്ചു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു നടത്തിയ 'ഹലോ ഗുജറാത്ത്' കാമ്പയിനിൽ യുവാക്കളാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചതെന്നും വഡോദര കോൺഗ്രസ്സ് പ്രസിഡന്റ് പ്രശാന്ത് പട്ടേൽ വിശദീകരിച്ചു.