ന്യൂഡൽഹി: പെഗസ്സസ് ഫോൺ ചോർത്തൽ വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ്. സ്വന്തം മന്ത്രിമാരുടേതും ജഡ്ജിമാരുടേതും ഉൾപ്പെടെ ഫോൺ ചോർത്തിയതിൽ നിന്നും സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നു കെസിവേണുഗോപാൽ അഭിപ്രായപ്പെട്ടു.ഫോൺ ചോർത്തിയത് കേന്ദ്രസർക്കാർ അല്ലെങ്കിൽ പിന്നെ ആരാണെന്നായിരുന്നു ശശി തരൂർ പ്രതികരിച്ചത്. പെഗസ്സസ് ഫോൺ ചോർത്തലിൽ ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട ശശി തരൂർ എംപി സർക്കാരിന്റെ സഹകരണമില്ലാതെ കണ്ടെത്താനാവില്ലെന്നും പറഞ്ഞു.

കെ സി വേണുഗോപാലിന്റെ വാക്കുകൾ

'ഇസ്രയേൽ ചാരസംഘടനയായ പെഗസ്സസ് ഫോൺ ചോർത്തൽ ഡിവൈസ് നൽകുന്നത് അതത് സർക്കാരുകൾക്ക് മാത്രമാണെന്നും അത്രയും വിശ്വാസ്യതയുള്ളവർക്ക് മാത്രമാണെന്നുമാണ് നേരത്തെ അവർ തന്നെ വ്യക്തമാക്കിയത്. കേന്ദ്രസർക്കാരിന് ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ കഴിയില്ല. സ്വന്തം മന്ത്രിമാരുടേതും ജഡ്ജിമാരുടേയും ഉൾപ്പെടെ ഫോൺ ചോർത്തിയെടുത്ത് എന്ത് ലക്ഷ്യമാണ് നിറവേറ്റുന്നത്. വിഷയം ഗൗരവതരമാണ്. എന്ത് തൊട്ടാലും അവർദേശ സ്നേഹത്തിന്റെ പേര്് പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. സർക്കാരാണ് ഇതിൽ പ്രതികൂട്ടിൽ നിൽക്കുന്നത്.' കെസി വേണുഗോപാൽ പറഞ്ഞു.

ശശി തരൂർ എംപിയുടെ പ്രതികരണം ഇങ്ങനെ;

'ഇത് ഗൗരവമായ വിഷയമാണ്. 40 മാധ്യമപ്രവർത്തകരേയും ആക്ടിവിസ്റ്റുകളുടേയും വിവരങ്ങളായിരുന്നു ആദ്യം ലഭിച്ചത്. എന്നാൽ ഇതിൽ രാഹുൽഗാന്ധി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരുടെ വിവരങ്ങളും ഉണ്ടെന്നാണ്. ഇന്ന് വൈകുന്നേരം കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് പറയുന്നു. ഞങ്ങൾ ചെയ്തിട്ടില്ലെന്ന് സർക്കാർ പറയുമ്പോൾ പിന്നെ ആരാണ് ചെയ്തത്. ചൈനയോ പാക്കിസ്ഥാനോ നമ്മുടെ രാഷ്ട്രീയക്കാരും സർക്കാരും ചെയ്യുന്നത് എന്താണെന്ന് അറിയാൻ ചെയ്തതാണോ. വിഷയത്തിൽ ഐടി, ആഭ്യന്തര മന്ത്രാലയം പ്രതിനിധികളെ സമിതി വിളിച്ചെങ്കിലും ആരും എത്തിയില്ല. സർക്കാരിന്റെ സഹകരണമില്ലാതെ കണ്ടെത്താൻ കഴിയില്ല. ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണം വേണം.' ശശി തരൂർ പ്രതികരണം.

അതേസമയം പെഗസ്സസ് വിവാദത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നൽകണമെന്ന് ഭരണകക്ഷി എംപി സുബ്രമണ്യൻ സ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ വാട്ടർ ഗേറ്റ് വിവാദം പോലെ യാഥാർത്ഥ്യം പുറത്തു വന്നാൽ ബിജെപിയെ അത് വ്രണപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.