ന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരിമരുന്ന് വേട്ടയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. ചെറിയ മീനുകളെ പിടിക്കാനുള്ള തിരക്കിലാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. വമ്പന്മാരെ എന്തിനാണ് എൻസിബി ഇത്തരത്തിൽ സംരക്ഷിക്കുന്നതെന്നും ഷമ ട്വിറ്ററിൽ ചോദ്യം ഉന്നയിക്കുന്നു.

അദാനിയുടെ മുന്ദ്ര പോർട്ടിലൂടെ 3000 കിലോഗ്രാം ഹെറോയിൻ കണ്ടെത്തിയതിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് മൗനമാണെന്നും ഷമ ട്വീറ്റിലൂടെ പറയുന്നു. വമ്പന്മാരെ എന്തിനാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇത്തരത്തിൽ സംരക്ഷിക്കുന്നതെന്നും ഷമ മുഹമ്മദ് ചോദിക്കുന്നു. ആരുടെ ഉത്തരവിലാണ് ഈ സംരക്ഷണമെന്നും ഷമ ചോദിക്കുന്നു.

രാജ്യം കണ്ട എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയാണ് സെപ്റ്റംബറിൽ ഗുജറാത്തിലെ തുറമുഖത്ത് നിന്നുണ്ടായത്. രണ്ട് കണ്ടെയ്‌നറുകളിലായി എത്തിയ 3000 കിലോ ഹെറോയിനാണ് ഖച്ച് ജില്ലയിലെ മുന്ദ്രാ തുറമുഖത്ത് നിന്ന് പിടിച്ചത്. മുന്ദ്ര തുറമുഖ നടത്തിപ്പുകാരാണെങ്കിലും കണ്ടെയ്‌നറുകളിലുള്ള സാധനങ്ങളിൽ ഉത്തരവാദിത്തമില്ലെന്ന് അദാനി ഗ്രൂപ്പ് ഹെറോയിൻ വേട്ടയേക്കുറിച്ച് പ്രതികരിച്ചിരുന്നു.

ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ കേസിൽ ഷാറൂഖാന്റെ മകൻ ആര്യൻ ഖാൻ അടക്കം എട്ടുപേരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലാണ് ലഹരിപ്പാർട്ടി നടത്തിയത്. ഇവരിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടി.

പിടിച്ചെടുത്ത കപ്പൽ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിൽ എത്തിക്കും. രണ്ടാഴ്ച മുമ്പാണ് ആഡംബര കപ്പലായ കോർഡിലിയ ക്രൂയിസ് ഉദ്ഘാടനം ചെയ്തത്. കപ്പലിൽ ശനിയാഴ്ച ലഹരിപ്പാർട്ടി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ്. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ഒക്ടോബർ രണ്ട് മുതൽ നാല് വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.