ന്യൂഡൽഹി: കോൺ​ഗ്രസ് നേതൃത്വത്തിന്റെ മെല്ലെപ്പോക്കിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് ​ഗുലാംനബി ആസാദ്. സംഘടനാ തെരഞ്ഞെടുപ്പ് 15 വർഷം മുന്നേ നടത്തേണ്ടതായിരുന്നെന്നും അടുത്ത 50 വർഷത്തേക്ക് പ്രതിപക്ഷത്തിരിക്കാനാണ് ആ​ഗ്രഹമെങ്കിൽ തെരഞ്ഞെടുപ്പ് വേണ്ടെന്നുമാണ് ​ഗുലാം നബി ആസാദ് വ്യക്തമാക്കുന്നത്. തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത 27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുന്നത്.

അടുത്ത 50 വർഷവും ഇങ്ങനെ പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നതെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് വേണ്ടെന്നും അദ്ദേഹം പറയുന്നു. സംഘടനാ തിരഞ്ഞെടുപ്പ്‌ 15 വർഷങ്ങൾക്ക് മുമ്പുതന്നെ നടക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറച്ച്‌ ദശകങ്ങളായി പാർട്ടിയിൽ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതൃസംവിധാനമില്ല. ഇപ്പോഴാകട്ടെ പല തിരഞ്ഞെടുപ്പുകളിലും പാർട്ടി പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതിൽനിന്നൊക്കെ മാറ്റം കൊണ്ടുവരാൻ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിന് സംഘടനാ തിരഞ്ഞെടുപ്പാണ് ഒരുവഴിയെന്നും ഗുലാം നബി ആസാദ് പറയുന്നു.

തോൽവി ഭയന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ചിലർ ആ തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് ശ്രമിക്കുന്നത്. നാമനിർദ്ദേശത്തിലൂടെ പ്രവർത്തക സമിതി അംഗങ്ങളായവരാണ് അവർ. അത് അങ്ങനെ തന്നെ തുടരണമെന്നാണ്‌ അവർ ആഗ്രഹിക്കുന്നതെന്നും ഗുലാംനബി ആസാദ് പറയുന്നു. തന്റെ ആവശ്യത്തെ എതിർക്കുന്ന പാർട്ടി ഭാരവാഹികൾ സംഘടനാ തിരഞ്ഞെടുപ്പ് നടന്നാൽ പിന്നീട് ആ സ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതുകയും എഐസിസി യോഗത്തിരാഹുൽ ഗാന്ധിക്കെതിരേ വിമർശനമുയർത്തുകയും ചെയ്തതിനു പിന്നാലെയാണ് ഗുലാംനബി ആസാദിന്റെ പരസ്യ പ്രതികരണം. തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത 27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് കശ്മീരിൽ നിന്നുള്ള നേതാവായ ഗുലാം നബി ആസാദിന്റെ പരാമർശം. നേരത്തേ, 23 നേതാക്കൾ പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. തുടർന്നു നടന്ന എഐസിസി യോഗത്തിൽ കത്തെഴുതിയവർ ബിജെപിയുമായി ബന്ധമുള്ളവരാണെന്നു രാഹുൽ ഗാന്ധി വിമർശിച്ചത് പൊട്ടിത്തെറിക്കു കാരണമാക്കിയിരുന്നു.

രാഹുലിനെതിരേ ഗുലാം നബി ആസാദും കപിൽ സിബലും രംഗത്തെത്തുകയും പരസ്യവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഗുലാം നബി ആസാദിന്റെ പ്രതികരണമെന്നത് കോൺഗ്രസിലെ പ്രതിസന്ധി വ്യക്തമാക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള ശശി തരൂർ എംപി ഉൾപ്പെടെയുള്ളവരാണ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്കു കത്തയച്ചത്.