ന്യൂഡൽഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ തനിച്ച് മത്സരിക്കുമെന്ന് കോൺ​ഗ്രസ്. ഇത് വളരെ മുന്നേ തന്നെ പാർട്ടി എടുത്ത തീരുമാനമാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ചെറിയ പാർട്ടികളുമായി സഖ്യമുണ്ടാക്കുമെന്നും വലിയ പാർട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രസ്താവന. നിലവിൽ 403 അംഗ നിയമസഭയിൽ ഏഴ് എംഎൽഎമാരാണ് കോൺഗ്രസിനുള്ളത്.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും കോൺഗ്രസിന് ലഭിക്കുന്ന വോട്ട് ശതമാനം ഉയരുകയാണെന്ന് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അജയ് കുമാർ ലല്ലു പറഞ്ഞു. രണ്ട് സീറ്റുകളിൽ ഞങ്ങൾ രണ്ടാം സ്ഥാനത്തെത്തി. ബിഎസ്‌പി മൂന്നാം സ്ഥാനത്താണ്. ഞങ്ങൾ ശക്തമായ മത്സരമാണ് നടത്തിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച മത്സരം നടത്താനാണ് ഞങ്ങൾ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗാർമു മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ആർത്തി ബാജ്പെയിയും ഗതംപൂർ മണ്ഡലത്തിൽ കൃപ ശങ്കറുമാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഒരിടത്ത് എസ്‌പിയെയും ഒരിടത്ത് ബിഎസ്‌പിയെയുമാണ് മൂന്നാം സ്ഥാനത്താക്കിയത്. ഒരു പാർട്ടിയുമായും സഖ്യത്തിലെത്താൻ ഞങ്ങൾക്ക് ഒരു പദ്ധതിയുമില്ല. 2022ലെ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒറ്റക്ക് മത്സരിക്കുമെന്നും യുപി കോൺഗ്രസ് ജനറൽ സെക്രട്ടറി രാകേഷ് സച്ചൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലങ്ങൾ പറയുന്നത് കോൺഗ്രസിനെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നാണ്. പ്രിയങ്ക ഗാന്ധി പ്രചരണരംഗത്തെത്തിയാൽ യുപിയിലെ ജനങ്ങൾ ഹൃദയങ്ങൾ ഞങ്ങൾക്ക് വേണ്ടി തുറക്കുമെന്നും രാകേഷ് സച്ചൻ പറഞ്ഞു. ഒറ്റക്ക് തന്നെ മത്സരിക്കുമെന്ന് മറ്റൊരു കോൺഗ്രസ് ജനറൽ സെക്രട്ടറിയായ ബദറുദ്ദീൻ ഖുറേഷി പറഞ്ഞു.