ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനർനിർണയത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്തായ മുൻ വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലും പുതുതായി ചുമതലയേറ്റ സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു.

രമേശ് പൊക്രിയാൽ താമസിച്ചിരുന്ന ഔദ്യോഗിക വസതിയായ സഫ്ദർജങ് റോഡിലെ ബംഗ്ലാവ് ജോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടിരുന്നു. ചട്ടപ്രകാരം ടൈപ്പ് 8 വിഭാഗത്തിൽപ്പെട്ട ഇത്തരം വലിയ ബംഗ്ലാവുകൾ മന്ത്രിമാർ,ജ്യുഡീഷ്യൽ അധികാരികൾ,രാജ്യസഭ എംപിമാർ എന്നിവർക്ക് മാത്രമാണ് അനുവദിക്കാറുള്ളത്.

മന്ത്രി സ്ഥാനത്ത് നിന്ന് മാറിയാൽ ഒരു മാസശേഷം വസതി ഒഴിഞ്ഞുനൽകണമെന്നാണ് ചട്ടം. എന്നാൽ മന്ത്രി സ്ഥാനം പോയെങ്കിലും ഔദ്യോഗികവസതി ഒഴിയാൻ രമേശ് പൊക്രിയാൽ തയ്യാറായിരുന്നില്ല. ഇതോടെയാണ് തർക്കം ഉടലെടുത്തത്.

മുമ്പ് കോൺഗ്രസിലായിരുന്നപ്പോൾ ജോതിരാദിത്യ സിന്ധ്യയും അതിന് മുമ്പ് അദ്ദേഹത്തിന്റെ പിതാവും വർഷങ്ങളോളം താമസിച്ചത് ഡൽഹി ലുത്യൻസിലെ സഫ്ദർജങ് റോഡിലെ ഈ വസതിയിലായിരുന്നു.

സിന്ധ്യയുടെ പിതാവ് മാധവറാവു സിന്ധ്യ മരണമടഞ്ഞതും ഇവിടെ നിന്നായിരുന്നു. ഇതാണ് ഈ വസതി തന്നെ വേണമെന്ന് ജോതിരാദിത്യ സിന്ധ്യ നിർബന്ധം പിടിക്കാൻ കാരണം.

പൊക്രിയാലിന് മറ്റു വസതികൾ നഗരവികസന മന്ത്രാലയ ഉദ്യോഗസ്ഥർ നൽകിയെങ്കിലും അദ്ദേഹം സ്വീകരിക്കാൻ തയ്യാറായില്ല. നിലവിലുള്ള വസതി നിലനിർത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

2019 വരെ ജ്യോതിരാദിത്യ സിന്ധ്യയുടെ കൈവശമായിരുന്നു ഈ ബംഗ്ലാവ്. എന്നാൽ 2019 തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ ഗൂന മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മൽസരിച്ച് പരാജയപ്പെട്ടത്തിനെ തുടർന്ന് വസതി വിട്ടുനൽകേണ്ടി വന്നു.

ബിജെപിയിൽ ചേർന്ന് രാജ്യസഭ എംപിയായത്തിന് ശേഷം 3 ബംഗ്ലാവുകളിൽ ഒന്ന് അദ്ദേഹത്തിന് തെരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ ആനന്ദ് ലോകിലെ തന്റെ സ്വന്തം വസതിയിൽ താമസിക്കുകയായിരുന്നു സിന്ധ്യ ചെയ്തത്.

പിന്നീട് മന്ത്രിയായതോടെ സഫ്ദർജങ് റോഡിലെ ബംഗ്ലാവ് സിന്ധ്യ ആവശ്യപ്പെടുകയായിരുന്നു. 1980ൽ സിന്ധ്യയുടെ പിതാവ് മാധവ്‌റാവു സിന്ധ്യ രാജിവ് ഗാന്ധി മന്ത്രിസഭയിലുണ്ടായിരുന്നപ്പോൾ താമസിച്ചിരുന്ന വസതി ആയിരുന്നതിനാലാണ് സിന്ധ്യ ഈ ബംഗ്ലാവിന് വേണ്ടി നിർബന്ധം പിടിക്കുന്നത്.

അതേസമയം പുതുതായി നിയമിതനായ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്കും ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചിട്ടില്ല. ആർ.ടി നഗറിലെ സ്വന്തം വീട്ടിൽ നിന്നാണ് അദ്ദേഹം പ്രവർത്തിക്കുന്നത്.

കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ബി.എസ്. യെദിയൂരപ്പ ഔദ്യോഗിക വസതിയായ കാവേരിയിൽ തുടരാൻ താൽപ്പര്യപ്പെട്ടതുകൊണ്ടാണ് ബസവരാജ സ്വന്തം വീട്ടിൽ താമസിക്കുന്നത്.