ചെന്നൈ: ഭാര്യയുമായി വഴക്കിട്ടതിന് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി. തമിഴ്‌നാട് അംബത്തൂരിലാണ് സംഭവം. തമിഴ്‌നാട് പൊലീസിലെ ഗണേശിനെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌പെഷ്യൽ പൊലീസ് 13-ാം ബറ്റാലിയനിലാണ് യുവാവ് ജോലി ചെയ്യുന്നത്. ദീപാവലിക്ക് വീട്ടിൽ വരാമെന്ന ഉറപ്പ് പാലിക്കാൻ കഴിയാത്തതിന്റെ പേരിൽ ഭാര്യ പിണങ്ങിയതോടെയാണ് 28കാരനായ യുവാവ് ആത്മഹത്യ ചെയ്തത്.

ദീപാവലി ദിവസമായ നവംബർ 14ന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്താം എന്ന് ഭാര്യ തമിഴരസിക്ക് ഗണേശ് വാക്കു കൊടുത്തിരുന്നു. എന്നാൽ ഗണേശിന് വാക്കുപാലിക്കാൻ സാധിച്ചില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടർന്ന് തമിഴരസി അവരുടെ വീട്ടിലേക്ക് പോയി.

വെള്ളിയാഴ്ച തമിഴരസിയെ കൂട്ടിക്കൊണ്ടുപോകാൻ അവരുടെ വീട്ടിൽ ഗണേശ് പോയി. എന്നാൽ തിരിച്ചുവരാൻ ഭാര്യ തയ്യാറായില്ല. ഇതിന്റെ മനോവിഷമത്തിൽ ഗണേശ് പിറ്റേന്ന് ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അബോധാവസ്ഥയിൽ കണ്ട ഗണേശിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.