കുവൈത്ത് സിറ്റി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുവൈത്തിൽ ഞായറാഴ്ച വൈകുന്നേരം മുതൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തും. വൈകുന്നേരം അഞ്ച് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെ പുറത്തിറങ്ങുന്നതിനാണ് നിയന്ത്രണം. ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങൾക്ക് മാത്രമേ ഈ സമയത്ത് സഞ്ചാര അനുമതിയുണ്ടാകൂ.

രാജ്യത്തെ കോവിഡ് വ്യാപന നിരത്ത് വലിയ തോതിൽ ഉയർന്നത് മുൻനിർത്തി ഒരു മാസത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സുരക്ഷാ വിഭാഗങ്ങൾ സജ്ജമാണ്. റോഡുകളിലും ജനവാസ മേഖലകളിലും സെക്യൂരിറ്റി പോയിന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. റമദാൻ വ്രതാരംഭത്തിന് മുന്നോടിയായി കർഫ്യൂ പിൻവലിച്ചേക്കുമെന്നാണ് സൂചന.

നിയമലംഘകരെ കണ്ടെത്താൻ കുവൈത്തിൽ മുതർ കർശന പരിശോധന തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. മാൻപവർ പബ്ലിക് അതോരിറ്റിയും ആഭ്യന്തര മന്ത്രാലയവും സംയുക്തമായി കടകൾ, കോഓപ്പറേറ്റീവ് സ്റ്റോറുകൾ, ഭക്ഷ്യ-പച്ചക്കറി വിപണന കേന്ദ്രങ്ങൾ, ഹോം ഡെലിവറി സർവീസുകൾ തുടങ്ങിയ വിഭാഗങ്ങളെയാണ് പരിശോധിക്കുക.

ഹോം ഡെലിവറി ജോലികൾ ചെയ്യുന്ന ജീവനക്കാരുടെ ഇഖാമ പരിശോധിക്കുമ്പോൾ അതിൽ പ്രതിപാദിച്ചിരിക്കുന്ന ജോലിയല്ല ചെയ്യുന്നതെന്ന് കണ്ടെത്തിയാൽ അവരെ താമസകാര്യ വകുപ്പിന് കൈമാറും. ഇവർക്കെതിരായ നിയമനടപടികൾ സ്വീകരിക്കുകയും നാടുകടത്തുകയും ചെയ്യും. കർഫ്യൂ സമയത്ത് യാത്ര ചെയ്യാനുള്ള അനുമതികൾ കർശനമായി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.