തിരുവനന്തപുരം: സാലറി ചലഞ്ചിൽനിന്നൊഴിവാക്കിയില്ലെങ്കിൽ സംസ്ഥാനത്തെ മുഴുവൻ ഡോക്ടർമാരും പ്രതിഷേധത്തിന് ഇറങ്ങും. ഈ മാസം 10-ന് സേവനം അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി ജൂനിയർ ഡോക്ടർമാർ രംഗത്തുണ്ട്.. എന്നാൽ, ഇതിൽ പുനഃപരിശോധനയില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, ശമ്പളവർധനയെക്കുറിച്ചുള്ള ജൂനിയർ നഴ്സുമാരുടെ ആവശ്യം ആരോഗ്യവകുപ്പ് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മുഴുവൻ ആരോഗ്യപ്രവർത്തകരെയും സാലറി ചലഞ്ചിൽനിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ.

ഇടതുപക്ഷ ആഭിമുഖ്യം കെജിഎംഒഎയക്കുണ്ട്. എന്നാൽ ഡോക്ടർമാരുടെ എതിർപ്പ് അതിശക്തമാണ്. അതുകൊണ്ട് തന്നെ ഇടപെടൽ അനിവാര്യതയാകുന്നു. ജൂനിയർ ഡോക്ടർമാരോട് കാട്ടുന്നത് നീതികേടാണെന്ന് സീനിയേഴ്‌സും പറയുന്നു. ഇവരുടെ പിന്തുണ കൂടി തിരിച്ചറിഞ്ഞാണ് ജൂനിയർ ഡോക്ടർമാർ സമരത്തിന് ഇറങ്ങുന്നത്. പത്താംക്ലാസുകാരി സ്വപ്‌നാ സുരേഷിന് ലക്ഷങ്ങൾ ശമ്പളം നൽകിയ പിണറായി സർക്കാരാണ് ജീവൻ പണയം വച്ച് പ്രതിരോധത്തിന് നിൽക്കുന്ന ഡോക്ടർമാരെ അവഹേളിക്കുന്നതെന്നാണ് ഉയരുന്ന പരാതി.

കോവിഡ് വ്യാപനത്തെത്തുടർന്ന് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും മറ്റ് ആരോഗ്യകേന്ദ്രങ്ങളിലും മൂന്നുമാസത്തേക്ക് നിയമിച്ച 868 ജൂനിയർ ഡോക്ടർമാരാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. ഏപ്രിലിൽ എം.ബി.ബി.എസ്. പൂർത്തിയാക്കിയ 2014 ബാച്ചുകാരായ 950-ഓളം പേരെയാണ് കോവിഡ് പശ്ചാത്തലത്തിൽ അടിയന്തരമായി ആരോഗ്യവകുപ്പ് നേരിട്ട് നിയമിച്ചത്. മൂന്നുമാസത്തെ താത്കാലിക വ്യവസ്ഥയിലായിരുന്നു നിയമനം. നിലവിൽ ഇവരോടൊപ്പം ആയുഷ് അടക്കം മറ്റു മേഖലകളിൽനിന്ന് നിയോഗിച്ചിട്ടുള്ള ഡോക്ടർമാരുടെ സേവനമാണ് കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും മറ്റും പ്രയോജനപ്പെടുത്തുന്നത്. സാലറി ചലഞ്ചിന്റെ പേരിൽ ഇവർ സേവനം അവസാനിപ്പിച്ചാൽ പ്രാഥമിക ചികിത്സാകേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും.

ഇവർക്ക് 42,000 രൂപയാണ് പ്രതിമാസ വേതനം. സാലറി ചലഞ്ചിന്റെ പേരിൽ ആറുദിവസത്തെ വേതനമായ എണ്ണായിരത്തോളം രൂപ ഇവരിൽനിന്ന് തിരികെപിടിക്കുന്നുണ്ട്. ഇതോടൊപ്പം നികുതിത്തുകയും പിടിക്കുന്നതോടെ 27,000 മാത്രമാണ് ലഭിക്കുന്നതെന്ന് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നേതാക്കൾ പറയുന്നു. അതേസമയം, എൻഎച്ച്എം. നേരിട്ട് കരാർവ്യവസ്ഥയിൽ നിയമിച്ച താത്കാലിക മെഡിക്കൽ ഓഫീസർമാരെ സാലറി ചലഞ്ചിൽനിന്നൊഴിവാക്കിയിട്ടുമുണ്ട്. ഇതും വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നു. എൻഎച്ച് എം നേരിട്ട് നിയമിച്ചത് ഏറെയും രാഷ്ട്രീയ നിയമനമായിരുന്നു. അതുകൊണ്ടാണ് ഈ വിവേചനമെന്നാണ് ഉയരുന്ന ആരോപണം.

കോവിഡ് ബാധിതരെ ചികിത്സിക്കാനുള്ള സിഎഫ്എൽടിസികളിൽ നിയമിക്കപ്പെട്ട താൽകാലിക ജൂനിയർ ഡോക്ടർമാരിൽ നിന്നും സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളം പിടിച്ചത് ഏകപക്ഷീയമായാണ്. ഇതേ തുടർന്ന് 868 പേർ 10നു രാജിവയ്ക്കുമെന്ന് സർക്കാരിനെ അറിയിച്ചു. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളത്തിൽ നിന്ന് 20% തുക പിടിച്ചതിൽ പ്രതിഷേധിച്ചാണു രാജി. ഇവർ താൽകാലിക ജീവനക്കാരാണ്. സാലറി ചലഞ്ചിന്റെ ഭാഗമായി ശമ്പളം പിടിച്ചു വയ്ക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇങ്ങനെ പിടിച്ചു വച്ചാൽ താൽകാലികകാരായതു കൊണ്ട് തന്നെ പിന്നീട് നൽകേണ്ടി വരില്ല. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർ പ്രതിഷേധിക്കുന്നത്.

നാഷനൽ ഹെൽത്ത് മിഷൻ നിയമിച്ച ഡോക്ടർമാർക്ക് മുഴുവൻ ശമ്പളവും നൽകുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ചാണു കേരള ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാരിനു രാജിക്കത്ത് നൽകിയത്. സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പ്രതികാരമായാണ് ഇതിനെ കാണുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുകയാണ്. അതുകൊണ്ട് തന്നെ ഈ ഡോക്ടർമാരുടെ പ്രതിഷേധം പ്രതിരോധത്തെ തന്നെ തകിടം മറിക്കും. ശമ്പളം പിടിക്കലിൽ വ്യക്തത വരുത്തിയില്ലെങ്കിൽ സെപ്റ്റംബർ 10ന് ശേഷം സർക്കാർ താത്ക്കാലികമായി നിയമിച്ച ഡോക്ടർമാർ ആരും ജോലി ചെയ്യില്ല എന്നാണ് ജൂനിയർ ഡോക്ടർമാരുടെ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക താൽക്കാലിക നിയമനമായിരുന്നു ജൂനിയർ ഡോക്ടർമാരുടേത്.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് ഹൗസ് സർജൻസി പൂർത്തീകരിച്ച ഡോക്ടർമാരെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് നിയമിക്കുകയായിരുന്നു. എന്നാൽ ഇവരുടെ തസ്തികയും ശമ്പളവും സംബന്ധിച്ച വ്യക്തത ആരോഗ്യവകുപ്പോ സർക്കാരോ വരുത്തിയിരുന്നില്ല. ഇതിനെതിരെ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കോടതി ഇടപെടലുണ്ടായി. അതിനിടെയാണ് പ്രതിമാസ ശമ്പളത്തിൽ നിന്ന് ശമ്പളം വെട്ടിക്കുറച്ചത്. മൂന്ന് മാസത്തേക്ക് താൽക്കാലികമായി നിയമിച്ച തങ്ങളുടെ ശമ്പളത്തിൽ നിന്നും 20 ശതമാനം ശമ്പളം വെട്ടിക്കുറക്കുന്നത് അനീതിയാണെന്ന് ഡോക്ടർമാർ പറയുന്നു. കേരള ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ കെ പി ഔസം ഹുസൈൻ പറയുന്നു,

കോവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്ന നടപടികളുടെ ഭാഗമായാണ് സർക്കാർ ജൂനിയർ ഡോക്ടർമാരെ നിയമിച്ചത്. കഴിഞ്ഞ ജൂൺ മാസം മുതൽ പലരും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും മറ്റ്് ആരോഗ്യ കേന്ദ്രങ്ങളിലുമായി ജോലി ചെയ്യുന്നു. അവധിയില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്നതായും പരാതിയുണ്ട്. രാവിലെ മുതൽ കോവിഡ് ട്രീറ്റമെന്റ് കേന്ദ്രങ്ങളിൽ ജോലി ചെയ്യുകയും ഒപി കളിൽ ചികിത്സ നൽകുകയും ചെയ്യുന്നു.

അതിന് പുറമെ രാത്രികളിൽ കോവിഡ് രോഗികളുടെ വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതുൾപ്പെടെയുള്ള ജോലികളും പല കേന്ദ്രങ്ങളിലും മെഡിക്കൽ ഓഫീസർമാർ നൽകുന്നുണ്ട്. എൻഎച്ച്എം തസ്തികയ്ക്ക് സമാനമായ സേവന വ്യവസ്ഥകൾ, ജോലി സമയം, അവധികൾ എന്നിവ സംബന്ധിച്ച് വ്യക്തതയും വരുത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിരുന്നു. ജോലി ഭാരം കുറയ്ക്കാൻ എൻഎച്ച്എം, എൻആർഎച്ച്എം ഡോക്ടർമാർ, ദന്തൽ ഡോക്ടർമാർ, സ്വകാര്യ കോളേജുകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയവർ, സന്നദ്ധരായ മറ്റ് ഡോക്ടർമാർ എന്നിവരെ താൽക്കാലികമായി നിയമിക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല.