ഡെറാഡൂൺ: കൊറോണ വൈറസ് ബാധമൂലം പതിനായിരങ്ങൾ മരിക്കുമ്പോഴും എല്ലാം നിസ്സാരമായി കണ്ട് ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുകയാണ് ബിജെപി നേതാക്കൾ. ഒരു വശത്ത് ചാണകം ദേഹത്തു തേച്ചുപിടിപ്പിച്ചു ചികിത്സ തുടരുമ്പോൾ മറുവശത്ത് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുകയാണ് നേതാക്കൾ.

കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാൻ അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത് നടത്തിയ പ്രസ്താവനയാണ് ഒടുവിലത്തേത്.

താത്വചിന്താപരമായി കാണുമ്പോൾ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാൽ, മനുഷ്യർ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാൻ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത് -ത്രിവേന്ദ്ര സിങ് റാവത്ത് ഒരു ചാനലിനോട് പറഞ്ഞു.

റാവത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വൈറസിന് കേന്ദ്രം പണിയുന്ന സെൻട്രൽ വിസ്റ്റയിൽ സ്ഥലം നൽകണമെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവ് പരിഹാസരൂപേണ പറഞ്ഞത്.