ന്യൂഡൽഹി: അടുത്ത ആഴ്‌ച്ച യുകെയിൽ കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ വാക്സിൻ ലഭ്യമാകുന്നതിനുള്ള മാർ​ഗം തേടി ഇന്ത്യാക്കാരും. വാക്സിനേഷന് വേണ്ടി ബ്രിട്ടനിലേക്ക് പോകാനാണ് പലരും തയ്യാറെടുക്കുന്നത്. ഇതിനായി ടൂർ ഓപ്പറേറ്റർമാർ പ്രത്യേക പാക്കേജുകളും തയ്യാറാക്കുന്നത്. യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്ന വികസിപ്പിച്ച വാക്‌സീന്റെ രണ്ടു ഡോസ് വീതം നൽകുന്നതിന് ബ്രിട്ടൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ത്യക്കാരും വാക്സിൻ തേടി ബ്രിട്ടനിലേക്ക് പോകാൻ ഒരുങ്ങുന്നത്.

വാക്സിനേഷനായി യുകെയ്ക്ക് പോകുന്നതിനെക്കുറിച്ച് നിരവധി ഇന്ത്യക്കാർ അന്വേഷണം ആരംഭിച്ചുവെന്ന് ട്രാവൽ ഏജന്റുമാർ പറയുന്നു. അടുത്തയാഴ്ച ബ്രിട്ടനിൽ ആരംഭിക്കുന്ന കൂട്ട വാക്‌സിനേഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യക്കാർക്കു വേണ്ടി ത്രീ-നൈറ്റ് പാക്കേജാണ് ഒരു ഏജന്റ് തയാറാക്കുന്നത്. കോവിഡ് വാക്‌സീൻ ലഭിക്കുന്നതിന് 'എങ്ങനെ, എപ്പോൾ' യുകെയ്ക്ക് പോകാൻ സാധിക്കുമെന്ന് ചിലർ അന്വേഷിച്ചതായി മുംബൈയിലെ ട്രാവൽ ഏജന്റ് പറഞ്ഞു. ഇന്ത്യക്കാർക്ക് യുകെയിൽ വാക്‌സീൻ കിട്ടുമോയെന്നു പോലും ഇപ്പോൾ പറയാൻ സാധിക്കില്ല. എന്തായാലും വയോധികർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സീൻ ലഭ്യമാക്കുന്നതെന്നും അവരോടു പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ഫൈസർ വാക്‌സീനെക്കുറിച്ച് ബുധനാഴ്ച യുകെ സർക്കാരിന്റെ അറിയിപ്പു ലഭിച്ചതിനുശേഷം, ഓഫ് സീസൺ ആയിരുന്നിട്ടുകൂടി, യുകെ വീസ ലഭിച്ചവരും ലണ്ടനിലേക്ക് പോകാൻ കഴിയുന്നവരുമായ ചില ഇന്ത്യക്കാരിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചതായി ഈസ്‌മൈട്രിപ്പ്.കോം സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് പിറ്റി പറഞ്ഞു. പ്രതിരോധ കുത്തിവയ്‌പ്പ് നടത്താൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്റൈൻ ആവശ്യമുണ്ടോയെന്ന യുകെ സർക്കാരിന്റെ വ്യക്തതയ്ക്കായി കമ്പനി കാത്തിരിക്കുകയാണ്. ഇന്ത്യൻ പാസ്‌പോർട്ട് ഉള്ളവർ വാക്‌സിനേഷൻ ലഭിക്കാൻ അർഹരാണോയെന്നും ഉറപ്പുവരുത്തേണ്ടതായുണ്ടെന്നും നിഷാന്ത് വ്യക്തമാക്കി.

വാക്‌സിനേഷനു വേണ്ടി പോകുന്നവർക്കായി പ്രത്യേക ത്രീ-നൈറ്റ് പാക്കേജ് കൊണ്ടുവരാൻ ആലോചിക്കുന്നുണ്ട്. ഇതിനായി ഒരു എയർലൈനുമായി ടിക്കറ്റ് നിരക്കിൽ ചർച്ച നടത്തുകയാണ്. ലണ്ടനിലെ ഹോട്ടലുകളുമായി ഇതിനകം തന്നെ ചർച്ച നടത്തിയിട്ടുണ്ട്. ചില ആശുപത്രികളുമായും വാക്‌സീൻ ലഭ്യമാക്കുന്നതു സംബന്ധിച്ച് ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, യുകെയിൽ അടുത്താഴ്‌ച്ച മുതൽ ജനങ്ങളിലേക്കെത്തുന്ന ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ ഇന്ത്യക്ക് ഉടൻ ലഭ്യമാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ ഫൈസറിന്റെ വാക്സിൻ പരീക്ഷണങ്ങൾ നിലവിൽ നടക്കുന്നില്ല എന്നതാണ് ഇതിന് കാരണം. രാജ്യത്തെ ജനങ്ങൾക്ക് വാക്സിൻ നൽകണമെങ്കിൽ ഇവിടെ ക്ലിനിക്കൽ പരീക്ഷണങ്ങളും പൂർത്തിയാക്കേണ്ടതുണ്ട്. ഇനിയും ഫൈസർ വാക്സിൻ പരീക്ഷണത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയാലും പരീക്ഷണങ്ങൾ പൂർത്തിയാകാൻ നാളുകൾ എടുക്കും.

ഇന്ത്യയിൽ വാക്സീൻ പരീക്ഷണങ്ങൾക്ക് അനുമതി നൽകുന്നത് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ്. ഇതുവരെ അനുമതി ലഭിച്ച വാക്സീനുകൾ മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ്. ഫൈസർ കമ്പനിയുമായി അധികൃതർ ഓഗസ്റ്റിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പിന്നീടു തീരുമാനങ്ങളൊന്നുമുണ്ടായില്ല.

രാജ്യത്ത് വാക്സീൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത് പ്രധാനമായും അഞ്ചു കമ്പനികളാണ്. ലോകരാജ്യങ്ങൾ ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന ഓക്സ്ഫഡ് വാക്സീന്റെ ഇന്ത്യയിലെ ട്രയലും കോവിഷീൽഡ് എന്ന പേരിൽ ഉൽപാദനവും സീറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർവഹിക്കുന്നത്. അവസാനഘട്ട ട്രയലിലെ മുഴുവൻ പേർക്കും രണ്ട് വാക്സീൻ ഡോസ് വീതം നൽകി. ഇതിന്റെ ഫലം വിശദമാക്കുന്ന റിപ്പോർട്ട് ഡിസംബറിൽ എത്തിയേക്കും. അംഗീകാരം ലഭിച്ചാലുടൻ വിതരണം തുടങ്ങും. മൂന്നാഴ്ചയ്ക്കുള്ളിൽ വാക്സീന് അനുമതി നൽകണമെന്ന അഭ്യർഥനയുമായി കേന്ദ്രസർക്കാരിനെ സമീപിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പുനാവാല അറിയിച്ചു.

കോവിഡ് വാക്‌സീൻ ഉപയോഗത്തിന് അനുമതി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടൻ. വാക്‌സിൻ വിതരണത്തിനായി ഒരുങ്ങാൻ ആശുപത്രികൾക്കു നിർദ്ദേശം നൽകിയിരുന്നു. പത്തുദിവസത്തിനുള്ളിൽ ഫൈസർ/ബയോടെക് വാക്സീൻ ബ്രിട്ടനിൽ വിതരണത്തിനു എത്തിക്കുമെന്നു എൻഎച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു ബ്രിട്ടിഷ് മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.

മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്. മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം വാക്സീൻ നൽകണമെന്നത് സംബന്ധിച്ച് വാക്സീൻ കമ്മിറ്റി തീരുമാനമെടുക്കും. വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള ബ്രിട്ടന്റെ തീരുമാനം ചരിത്രനിമിഷമെന്ന് ഫൈസർ പ്രതികരിച്ചു. വാക്സീൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ജർമൻ പങ്കാളിയായ ബയോടെക്കുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ വാക്സീന് ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും അവർ വ്യക്തമാക്കി.