കോട്ടയം: പ്രണയവിവാഹിതരായ ദമ്പതിമാരെ യുവതിയുടെ വീട്ടുകാർ മർദിച്ചതായി പരാതി. കോട്ടയം വൈക്കത്താണ് സംഭവം. ശങ്കരനാരായണൻ-അതുല്യ ദമ്പതിമാർക്കാണ് മർദനമേറ്റത്. അതുല്യയുടെ സർട്ടിഫിക്കറ്റുകൽ എടുക്കാനായി വീട്ടിലെത്തിയപ്പോൾ യുവതിയുടെ പിതാവും ബന്ധുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു. അതേസമയം, ശങ്കരനാരായണനും സുഹൃത്തും ചേർന്ന് തങ്ങളെ വീടുകയറി ആക്രമിച്ചെന്നാണ് അതുല്യയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തിട്ടുണ്ട്.

രണ്ട് വർഷം മുമ്പാണ് ശങ്കരനാരായണനും അതുല്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ഇതിനെത്തുടർന്ന് മറ്റൊരിടത്ത് വീടെടുത്ത് മാറിതാമസിച്ചു. കഴിഞ്ഞദിവസം ജോലി ആവശ്യത്തിനായാണ് അതുല്യ തന്റെ സർട്ടിഫിക്കറ്റുകൾ എടുക്കാനായി സ്വന്തം വീട്ടിലെത്തിയത്. ഭർത്താവ് ശങ്കരനാരായണനും കുഞ്ഞും ഭർത്താവിന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു.

എന്നാൽ വീട്ടിലെത്തിയ തങ്ങളെ അതുല്യയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് മർദിച്ചെന്നാണ് ദമ്പതിമാരുടെ പരാതി. താലിമാല പൊട്ടിച്ചെടുത്തെന്നും ആറ് മാസം പ്രായമായ കുഞ്ഞിനെ ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.