കോഴിക്കോട്: ലക്ഷദ്വീപിൽ കാലിക്കറ്റ് സർവകലാശാലയുടെ ബിഎ അറബിക് അടക്കമുള്ള കോഴ്സുകൾ നിർത്തലാക്കിയതിൽ പ്രതിഷേധവുമായി കെ എസ് യു. അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിക്ക് സർവകലാശാലയും സിൻഡിക്കേറ്റും കുഴലൂതുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് കുറ്റപ്പെടുത്തി. ലക്ഷദ്വീപിൽ ജൂലൈ 12ന് വിസിയും പ്രോ വിസിയും സിൻഡിക്കേറ്റ് അംഗങ്ങളും പങ്കെടുത്ത യോഗത്തിലെ തീരുമാനം പുറംലോകമറിഞ്ഞത് ഓഗസ്റ്റ് മാസത്തിലാണ്.

ഇത് ലക്ഷദ്വീപിലെ വിദ്യാർത്ഥികളുടെമേലുള്ള അധിനിവേശ പ്രശ്‌നമാണ്. ഈ തീരുമാനത്തെ എതിർക്കാതെ സംഘപരിവാറിന് വഴിപ്പെടുകയാണ് സിൻഡിക്കേറ്റ്. നിയമപരമായി നേരിടാൻ സർക്കാർ തയാറാവണമെന്നും അഭിജിത്ത് പറഞ്ഞു. സംസ്ഥാനത്ത് പ്ലസ്വൺ പരീക്ഷകൾ സെപ്റ്റംബർ ആറിനു നടത്തുമെന്ന വാശിയിലാണ് സർക്കാർ മുന്നോട്ടുപോവുന്നത്. കോവിഡ് വ്യാപനത്തിന്റെയും ഓൺലൈൻ ക്ലാസുകളുടെ അപര്യാപ്തതയുടെയും സാഹചര്യത്തിൽ ഈ തീരുമാനം സർക്കാർ പുനഃപരിശോധിക്കണം.

ഓരോ മണ്ഡലത്തിലും എംഎൽഎ ഫണ്ടിൽനിന്ന് തിരിച്ചുപിടിച്ച നാലുകോടിയിൽ 25 ലക്ഷം രൂപയെങ്കിലും വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സൗകര്യമൊരുക്കാൻ ചെലവാക്കണം. പിജി വിദ്യാർത്ഥികൾക്കെങ്കിലും പൂർണ വാക്‌സിനേഷൻ നൽകി ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ തുടങ്ങണം. അവസാനവർഷ യുജി ക്ലാസുകളിലും ഇതേരീതിയിൽ നടപടി വേണം. വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നൽകാനുള്ള തയ്യാറെടുപ്പു പോലും നടത്താതെ ക്ലാസ് തുറക്കുമെന്നു പറയുന്നത് അവിശ്വസനീയമാണെന്നും അഭിജിത്ത് പറഞ്ഞു.