ന്യൂയോർക്ക്: 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കൻ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്ത ബൈജു പൊറ്റക്കുളത്ത് തോമസിനെയാണ് നോർത്ത് കരോലിന ജില്ലാ കോടതി കുറ്റക്കാരാനെന്ന് കണ്ടെത്തിയത്.

2016ൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുക്കൊണ്ട് നിയമവിരുദ്ധമായി വോട്ട് ചെയ്തതിന്റെ പേരിൽ ബൈജുവിനും മറ്റു 11 വിദേശപൗരന്മാർക്കുമെതിരെ കഴിഞ്ഞ മാസമാണ് നോർത്ത് കരോലിനയിൽ കേസെടുത്തത്.

കേസിൽ ശിക്ഷിക്കപ്പെടുകയാണെങ്കിൽ ഒരു വർഷം തടവും 100,000 യു.എസ് ഡോളർ വരെ പിഴയുമാണ് ഇവർക്കെതിരെ ചുമത്തുകയെന്ന് യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവസ്റ്റിഗേഷൻ ഓഫീസർ അറിയിച്ചു.

കേസിൽ കുറ്റം ചുമത്തപ്പെട്ട ഇന്ത്യൻ വംശജനായ മലേഷ്യയിൽ നിന്നുള്ള റൂബ് കൗർ അതർ-സിംഗിന് ശിക്ഷിക്കപ്പെട്ടാൽ 350,000 യു.എസ് ഡോളർ പിഴയും ആറ് വർഷത്തോളം തടവുമായിരിക്കും ചുമത്തപ്പെടുകയെന്നും അധികൃതർ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി ഫെഡറൽ അന്വേഷണ ഏജൻസികളുടെ നേതൃത്വത്തിൽ വർഷങ്ങളായി അന്വേഷണം നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ ക്രമക്കേട് നടത്തിയവരെ പിടികൂടാനായതെന്നും അധികൃതർ അറിയിച്ചു.

യു.എസ് നിയമപ്രകാരം യു.എസ് പൗരത്വം ഇല്ലാത്തവർക്ക് വോട്ട് ചെയ്യാനോ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യാനോ സാധിക്കില്ല. ഈ നിയമം ലംഘിച്ചുക്കൊണ്ട് വോട്ട് ചെയ്യുകയോ അതിനായി രജിസ്ഷ്രേൻ നടത്തുകയോ ചെയ്യുന്നവർക്ക് പിഴയും തടവുമടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക.