കോഴിക്കോട്: ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സ്ഥലം നൽകിയതിന് 25.3 ലക്ഷം രൂപ ഭൂവുടമക്ക് നഷ്ടപരിഹാരം നല്കാൻ കോടതി വിധി. വാതക പൈപ് ലൈൻ സ്ഥാപിക്കാൻ സ്ഥലം ഏറ്റെടുത്തതിന് ഗെയിൽ നൽകിയ നഷ്ടപരിഹാരം കുറവാണെന്ന് കാണിച്ച് മുക്കം വട്ടോളി പറമ്പിലെ ചന്ദന പറമ്പിൽ വത്സൻ നൽകിയ കേസിലാണ് കോഴിക്കോട് ജില്ല അസീഷണൽ ജഡ്ജ് അനന്തകൃഷ്ണ നവഡയുടെ ഉത്തരവ്.

വിളകൾക്ക് നഷ്ടപരിഹാരമായി 13 ലക്ഷത്തോളം രൂപയാണ് ഗെയിൽ ആദ്യം നല്കിയത്. അത് അപര്യാപ്തമാണെന്ന് കാണിച്ച് ഹർജിക്കാരൻ അഡ്വ: പി. പീതാംബരൻ മുേഖന കോടതിയെ സമീപിക്കുകയായിരുന്നു. കൂടുതലായി 20.3 ലക്ഷം രൂപയും 2011 മുതൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്നാണ് ഉത്തരവ്. ഇതോടെ മൊത്തം 39 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി ഹരജിക്കാരന് ലഭിക്കും. 50 സെന്റ് സ്ഥലത്തിന് നടുവിലൂടെ 15 സെന്റ് സ്ഥലം ഗെയിൽ ഏറ്റെടുത്തുവെന്നാണ് കേസ്.