കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ നോട്ടറി സി.വിജയകുമാറിനെ പ്രതി ചേർക്കാൻ അനുവദിച്ച് കോടതി. ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കൂടത്തായി കൂട്ട കൊലപാതക കേസിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചത്.

കുറ്റപത്രം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദമാണ് നടന്നത്. ഇരു കേസുകളിലും ജോളിയാണ് മുഖ്യപ്രതി. ജോളിയെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. വിജയകുമാറിനെ പ്രതി ചേർത്തുകൊണ്ട് സമൻസ് അയച്ച കോടതി കേസിന്റെ പ്രാരംഭ വാദം കേൾക്കുന്നത് ഈ മാസം 24 ലേക്ക് മാറ്റി. റോയ് തോമസ് വധക്കേസിൽ ജോളിയടക്കം അഞ്ച് പ്രതികളാണുള്ളത്.

ജോളിയുടെ സുഹൃത്ത് എം.എസ്. മാത്യു, സ്വർണ്ണപ്പണിക്കാരനായ പ്രജുകുമാർ, സിപിഎം പ്രാദേശിക നേതാവ് കെ.മനോജ് കുമാർ, നോട്ടറി സി.വിജയകുമാർ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികൾ. വീഡിയോ കോൺഫ്രറൻസ് വഴിയാണ് ജോളിയും, എം.എസ്.മാത്യുവും കോടതി നടപടികളിൽ പങ്കെടുത്തത്. മറ്റ് പ്രതികളായ പ്രജുകുമാർ,മനോജ് കുമാർ എന്നിവർ കോടതിയിൽ നേരിട്ടെത്തി. കേസിൽ പ്രജു കുമാറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

കുടുംബ സ്വത്ത് കൈവശപ്പെടുത്താൻ ഭക്ഷണത്തിൽ സയനൈഡ് കലർത്തി ജോളി ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നൽകിയത് എം.എസ് മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാൾ പ്രതിയായത്. മാത്യുവിന് സയനൈഡ് എത്തിച്ച് നൽകിയത് സ്വർണപ്പണിക്കാരനായ പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളും പ്രതിയായി. സ്വത്ത് തട്ടിയെടുക്കാൻ വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ കൂട്ടുനിന്നതാണ് മനോജിനെതിരെയുള്ള കുറ്റം. സിലി വധക്കേസിൽ ജോളിയും മാത്യുവും പ്രജുകുമാറും മാത്രമാണ് പ്രതികൾ.