കോഴിക്കോട്: മതപുരോഹിതന്റെ വാക്ക് കേട്ട് പിഞ്ചു കുഞ്ഞിന് മുലപ്പാൽ നിഷേധിച്ച മാതാവിന് ശിക്ഷ വിധിച്ച് കോടതി. ഓമശ്ശേരി ചക്കാനക്കണ്ടി ഹഫ്‌സത്തിനെ ആയിരം രൂപ പിഴയും കോടതി പിരിയും വരെ നിൽപ്പു ശിക്ഷയുമാണ് വിധിച്ചത്. താമരശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 87 വകുപ്പുകൾ പ്രകാരം ശിക്ഷ വിധിച്ചത്. കേസിലെ മറ്റു പ്രതികളായിരുന്ന സിദ്ധൻ- കളൻതോട് സ്വദേശി മുഷ്താരി വളപ്പിൽ ഹൈദ്രോസ് തങ്ങൾ, യുവതിയുടെ ഭർത്താവ് ഓമശ്ശേരി ചക്കാനകണ്ടി  അബൂബക്കർ (31) എന്നിവരെ കോടതി വെറുതെവിട്ടു.

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. മുക്കത്തെ ഇ എം എസ് സഹകരണ ആശുപത്രിയിലാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കറിന്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്. നവംബർ രണ്ട് ബുധനാഴ്‌ച്ച ഉച്ചയ്ക്ക് ജനിച്ച കുഞ്ഞിന് വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് 12. 10 ന് മാത്രമെ മുലയൂട്ടാവൂവെന്ന് ഹൈദ്രോസ് തങ്ങളുടെ നിർദ്ദേശമുണ്ടെന്ന് പറഞ്ഞാണ് കുഞ്ഞിന്റെ പിതാവ് മുലയൂട്ടുന്നത് തടഞ്ഞത്. ഭാര്യ ഹഫ്‌സത്തും ഈ നിലപാടിൽ തന്നെ ഉറച്ചു നിന്നു. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോൾ കുഞ്ഞിന് മുലപ്പാൽ നൽകാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു. അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാൽ കൊടുക്കരുതെന്ന് ഇയാൾ ഭാര്യയോടും ആശുപത്രി അധികൃതരോടും പറഞ്ഞു. കുഞ്ഞിന് അഞ്ച് ബാങ്ക് കഴിയാതെ മുലപ്പാൽ കൊടുക്കരുതെന്നും ജപിച്ച് ഊതിയ വെള്ളം മാത്രമേ നൽകാവൂ എന്നും യുവാവ് വാശി പിടിച്ചു.

ഇതോടെ, കുഞ്ഞിന്റെ ആരോഗ്യ കാര്യത്തിൽ ഉത്കണ്ഠാകുലരായ ആശുപത്രി അധികൃതർ ചൈൽഡ് വെൽഫയറിലും പൊലീസിലും വിവരമറിയിച്ചു. തുടർന്ന് മുക്കം എസ് ഐ സലീമിന്റെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തി സംസാരിച്ചിട്ടും യുവാവ് വിശ്വാസത്തിൽ ഉറച്ചുനിന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ആശുപത്രി അധികൃതർ ഉത്തരവാദിയല്ലെന്ന് എഴുതി ഒപ്പിട്ടു നൽകാനും ഇയാൾ തയ്യാറായി. വിശ്വാസത്തിന്റെ പേരിലാണ് താൻ കുഞ്ഞിന് മുലപ്പാൽ നിഷേധിച്ചതെന്ന് കുട്ടിയുടെ പിതാവ് മുക്കം ഓമശ്ശേരി ചക്കനംകണ്ടി വീട്ടിൽ അബൂബക്കർ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മുലപ്പാൽ വൈകിയത് കുട്ടിയുടെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നുമായിരുന്നു പിതാവിന്റെ പക്ഷം.

പിഞ്ചുകുഞ്ഞിന്റെ ജീവന് പോലും ഭീഷണിയായ സംഭവത്തിൽ ജില്ലാ കളക്ടറും പൊലീസും ബാലാവകാശ കമ്മീഷനും നേരിട്ട് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെയും ഹൈദ്രോസ് തങ്ങളിനേയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിൽ നിന്ന് നഴ്‌സിനെയും കുഞ്ഞിന്റെ അമ്മയെയും തടഞ്ഞത് ഹൈദ്രോസ് തങ്ങൾ എന്ന വ്യാജസിദ്ധൻ നിർദ്ദേശിച്ച പ്രകാരമായിരുന്നു. അഞ്ച് ബാങ്ക് വിളിക്കുന്ന സമയം പിന്നിട്ട ശേഷം മാത്രം മുലപ്പാൽ കൊടുത്താൽ മതിയെന്നു തങ്ങൾ പറഞ്ഞിട്ടുണ്ടെന്നു അബൂബക്കർ പറയുകയും ചെയ്തു. പൊലീസ് വന്നിട്ടു പോലും ഇയാൾ അടങ്ങിയില്ല. മുലപ്പാൽ നൽകാൻ ആവശ്യപ്പെട്ട നഴ്‌സ് അടക്കമുള്ളവരെ പിതാവ് തടയുകയും ചെയ്തു. അഞ്ച് ബാങ്ക് വിളി പൂർത്തിയായതിന് ശേഷമേ മുലപ്പാൽ നൽകാനാവൂ എന്നായിരുന്നു പിതാവിന്റെ നിലപാട്.

സംഭവം വിവാദമായതോടെ അതിനിടെ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന തരത്തിലുള്ള വാദവുമായി ഹൈദ്രോസ് തങ്ങൾ രംഗത്തത്തെിയിരുന്നു. തനിക്ക് ഓരോ സമയങ്ങളായി കിട്ടുന്ന വെളിപാടുകളാണ് ഇങ്ങനെ പറയുന്നതെന്നും ഇതിന് ശാസ്ത്രവുമായി ബന്ധമില്ലെന്നും വിശ്വസിക്കുന്നവർ മാത്രം വിശ്വസിച്ചാൽ മതിയെന്നുമാണ് തങ്ങളുടെ നിലപാട്. ഈ വിഷയത്തിൽ സംശയം പ്രകടിപ്പിച്ച ഒരാളുമായി ഹൈദ്രാസ് തങ്ങൾ നടത്തുന്ന ഫോൺ സംഭാഷണം വാട്‌സാപ്പിലൊക്കെ പ്രചരിക്കുന്നുണ്ട്.

മുലകുടിയുമായി ബന്ധപ്പെട്ട് ഇസ്ലാമിക വിധിയെന്താണ് ചോദിക്കുമ്പോൾ, നാല് ബാങ്ക് കഴിഞ്ഞ ശേഷമാണ് മുലപ്പാൽ കൊടുക്കാൻ പാടുള്ളുവെന്ന് ഹൈദ്രാസ് തങ്ങൾ പറയുന്നത് ഫോൺ സംഭാഷണത്തിൽ വ്യക്തമാണ്. കുട്ടി മരിച്ചുപോകുന്ന അവസ്ഥ വരെ ഉണ്ടായിരുന്നെന്ന് പറഞ്ഞപ്പോൾ അഞ്ച് ബാങ്ക് എന്ന് താൻ തീർത്ത് പറഞ്ഞില്ലന്നെും കുട്ടി ജനിച്ചയുടനെ പാൽ ഉണ്ടാകില്ലെന്നും പ്രസവിച്ച പെണ്ണിന്റെ ക്ഷീണം മാറാനാണ് ബാങ്ക് വിളികൾക്ക് ശേഷംമാത്രം മുലപ്പാൽ കൊടുക്കാൻ നിർദ്ദേശിച്ചതെന്നും തങ്ങൾ പറയുന്നു.

അതേസമയം സർവമത ഐക്യം എന്നൊക്കെ പറഞ്ഞ് തട്ടിപ്പുനടത്തുന്ന വിരുതനാണ് ഹൈദ്രോസ് തങ്ങളെന്നാണ് നാട്ടുകാരിൽ ചിലരുടെ ആക്ഷേപം. ഇസ്ലാമിലെ റെബൽ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന് യാഥാസ്ഥിതിക ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചതിന്റെ പേരിൽ സമസ്തയുടെ മുന്നറിയിപ്പ് നേരിട്ടിരുന്നു. ഇരു വിഭാഗം സുന്നികളും ഈ തങ്ങളുടെ നിലപാടുകളെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നിരുന്നു. വെള്ളിയാഴ്ചകളിൽ ഇയാളുടെ മന്ത്രിച്ചൂതിയ വെള്ളം കിട്ടാനായി ദൂരദിക്കുകളിൽനിന്നുപോലും ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.അന്ന് കളൻതോട്ടിലും പരിസരങ്ങളിലെയും കടകളിൽ, വെള്ളം കൊണ്ടുപോവാനായി നൂറുകണക്കിന് കന്നാസുകളാണ് വിറ്റുപോവുന്നത്.

എല്ലാ മതഗ്രന്ഥങ്ങളും ഉദ്ധരിച്ച് സംസാരിക്കാനും ഇദ്ദേഹം മിടുക്കനാണ്. എല്ലാമതങ്ങും സത്യമാണെന്നും പരസ്യമായി പ്രസംഗിക്കും. റംസാൻ റിലീഫ് പോലെ ക്രിസ്മസ് റിലീഫ്, ഓണം റിലീഫ് എന്നിവ ഇദ്ദേഹം സംഘടിപ്പിച്ചതായും ആർ.എസ്.എസുകാർവരെ ഇദ്ദേഹത്തോട് അടുപ്പം പുലർത്തിയിരുന്നതായും പറയുന്നു.ഇവിടുത്തെ നേർച്ചക്ക് ജാതിമതഭേദമന്യേ കോഴി ബിരിയാണി വിതരണം ചെയ്യാറുണ്ട്. പല പ്രാദേശിക നേതാക്കളം തങ്ങളുടെ ആലയം സന്ദർശിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ചിലരുടെ കണ്ണിലെ കരടാന് ഇദ്ദേഹം. ഇദ്ദേഹം ഗാനമേളകൾ സംഘടിപ്പിക്കുകയും ഇസ്ലാമിക വിരുദ്ധമായി അന്യസ്ത്രീകളെ കെട്ടിപ്പിടക്കയും ചെയ്യറുള്ളതായി പരാതി വന്നതിനാൽ ഒരു വിഭാഗം നേരത്തെ ഇദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

നേരത്തെ സന്തോഷ്മാധവൻ അറസ്റ്റ് ചെയ്ത സമയത്തുണ്ടായ ആൾദൈവ വേട്ടയിൽ ഇയാളുടെ ആശ്രമത്തിലേക്കും മാർച്ച് നടത്തിയിരുന്നു. ഇതേതുടർന്ന് ഇവിടം താൽക്കാലികമായി അടച്ചിരുന്നു. പൊലീസ് അന്വേഷം നടത്തിയെങ്കിലും തങ്ങൾക്കെതിരെ കേസെടുക്കാൻ തക്കകാര്യങ്ങളൊന്നും കണ്ടത്താനായിട്ടില്ല.അതേസമയം ഏതൊരു ആൾദൈവത്തെയുംപോലെ കൃത്യമായ ക്രിമനൽ പശ്ചാത്തലം ഇയാൾക്കുമുണ്ടെന്ന് നാട്ടുകാരിൽ ചിലർ പറയുന്നത്.

കാൽക്കാശിന് ഗതിയില്ലായെ ഉണക്കമീൻ കച്ചവടം നടത്തിയും സൈക്കിൾ റിപ്പയറിങ്ങ് നടത്തിയുമൊക്കെ തുടങ്ങിയ ഹൈദ്രാസ് തങ്ങൾ, സിദ്ധനായതോടെ പടിപടിയായി വളർന്ന് കോടീശ്വരനായിരക്കയാണ്. പുറമെ വലിയ മതസൗഹാർദം പറയുന്നുണ്ടെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ തനി മൗലികവാദ സമീപനമാണ് തങ്ങളുടേതെന്നും, മുലപ്പാൽ വിവാദം ഇതിന്റെ ഉദാഹരണമാണെന്നുമാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

അബൂബക്കറിന്റെ  ആദ്യ കുട്ടിക്കും ഇത്തരത്തിൽ അഞ്ചു ബാങ്കിന് ശേഷമാണ് മുലപ്പാൽ നൽകിയിരുന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് 4 വർഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ അസി. പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബിയാണ് ഹാജരായത്.