ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഗുരുതര പ്രതിസന്ധി നേരിട്ട ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. ശനിയാഴ്ച ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 900 കോവിഡ് കേസുകൾ മാത്രമാണ്.

കോവിഡ് കേസുകൾ കുറയുന്നത് തുടർന്ന് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.

തിങ്കളാഴ്ച മുതൽ ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്ന് വെള്ളിയാഴ്ച തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഫാക്ടറികൾ തുറക്കാനും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുള്ള അനുമതി നൽകി.

കോവിഡ് രണ്ടാം തരംഗം സാരമായി ബാധിച്ച രാജ്യ തലസ്ഥാനത്ത് ആറാഴ്ച നീളുന്ന ലോക്ക്ഡൗണാണ് ഏർപ്പെടുത്തിയിരുന്നത്.

ദിവസനേയുള്ള കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത് തുടർന്നാൽ ലോക്ക്ഡൗൺ സാവധാനം പിൻവലിക്കുമെന്നും തലസ്ഥാനത്തെ വ്യാപാരമേഖല സാധാരണ ഗതിയിലേക്കെത്തുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

ദിവസവേതനക്കാരുടെ ക്ഷേമം കണക്കിലെടുത്താണ് ഫാക്ടറികൾ തുറക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇളവുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരികയാണ്.

ഏപ്രിലിൽ പ്രതിദിന കോവിഡ് കേസുകൾ മുപ്പതിനായിരത്തിന് മുകളിൽ രേഖപ്പെടുത്തിയിരുന്നു. രോഗവ്യാപനം അതിതീവ്രമായതിന് പിന്നാലെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. വിവിധഘട്ടങ്ങളിലായി ലോക്ക്ഡൗൺ നീട്ടുകയും ചെയ്തിരുന്നു.