ന്യൂഡൽഹി: ആശങ്കയിലാഴ്‌ത്തി രാജ്യത്ത് കോവിഡ് മൂന്നാം തരംഗം വീശുകയാണ്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,986 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാൾ 21% വർധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒൻപത് ശതമാനമാണ്. 285 മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്കും കുറഞ്ഞിട്ടുണ്ട്. 97.30 ശതമാനമാണ് നിവിലെ രോഗമുക്തി നിരക്ക്. ഓമിക്രോൺ കേസുകളിലും വർധന രേഖപ്പെടുത്തി. 64 പേർക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഓമിക്രോൺ രോഗികളുടെ എണ്ണം 3071 ആയി ഉയർന്നു.

നിലവിൽ രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ ഓമിക്രോൺ ബാധിതരുണ്ട്. 876 കേസുകളുള്ള മഹാരാഷ്ട്രയും 513 കേസുകളുള്ള ഡൽഹിയുമാണ് ഓമിക്രോൺ രോഗികളുടെ എണ്ണത്തിലും മുന്നിൽ. ഇതുവരെ 1203 പേരാണ് ഒമിക്രോണിൽ നിന്ന് രോഗമുക്തി നേടിയത്.

വ്യാപന ശേഷം കൂടുതലായ ഓമിക്രോൺ കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തിപ്പെടുത്താനും വാക്സിനേഷൻ വേഗത്തിലാക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

ഈ നിരക്കിൽ പോയാൽ അടുത്ത 11 ദിവസം കൊണ്ട് രണ്ടാം തരംഗത്തിലെ പീക്കിനെ (4,14,188) മറികടക്കും. അത്ര കുത്തനെയാണ് ഗ്രാഫ് പോകുന്നത്. മരണനിരക്ക് കൂടുമെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ പറയുന്നത്. സജീവരോഗികളുടെ എണ്ണത്തിൽ ഒറ്റദിവസം കൊണ്ട് ഒരു ലക്ഷം പേരുടെ(1,00,806) വർധനവാണ് രേഖപ്പെടുത്തിയത്.