മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് അരലക്ഷത്തിലേറെ കേസുകൾ. 51,880 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

65,934 പേർ രോഗമുക്തി നേടിയപ്പോൾ 891 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 71,742 ആയി. നിലവിൽ 6,41,910 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,554 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5,240 പേർ കൂടി രോഗമുക്തി നേടുകയും 62 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. 51,380 സജീവ കേസുകളാണ് നിലവിൽ മുംബൈയിലുള്ളത്.

അതേസമയം കർണാടകയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,631 പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി റേറ്റ് 29.03 ശതമാനം. തിങ്കളാഴ്ച സംസ്ഥാനത്ത് 44,438 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. പുതുതായി രോഗബാധ സ്ഥിരീകരിച്ചതിൽ 20,870 കേസുകൾ ബെംഗളൂരുവിലാണ്.24,714 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 292 പേർ കോവിഡ് ബാധയെ തുടർന്ന് മരിച്ചു.

കർണാടകയിൽ ഓക്‌സിജൻ ക്ഷാമം തുടങ്ങിയതോടെ മരണ സംഖ്യയും ഉയരുകയാണ്. ബെംഗളൂരുവിൽ അടക്കം പല ആശുപത്രികളും ഓക്‌സിജൻ ക്ഷാമത്തിൽ ആശങ്ക ഉയർത്തിക്കഴിഞ്ഞു. തിങ്കളാഴ്ച മൂന്ന് ആശുപത്രികൾ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് പരാതി അറിയിച്ചു. അതേസമയം കോവിഡ് പ്രതിരോധത്തിൽ മാധ്യമപ്രവർത്തകർക്കും മുൻനിര പോരാളികളെന്ന പരിഗണന കിട്ടുമെന്നു കർണാടക സർക്കാർ അറിയിച്ചു. മാധ്യമപ്രവർത്തകർക്കു മുൻഗണനാ ക്രമത്തിൽ വാക്‌സീൻ നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 16,90,934 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ 16,538 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. 4,64,363 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 12,10,013 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്.

തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21,228 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 19,112 പേർ രോഗമുക്തി നേടുകയും 144 പേർ കോവിഡ് ബാധയെ തുടർന്ന് മരിക്കുകയും ചെയ്തു. 12,49,292 പേർക്കാണ് കർണാടകയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

11,09,450 പേർ ഇതിനോടകം രോഗമുക്തി നേടി. 1,25,230 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 14,612 പേർക്കാണ് കോവിഡിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഇതുവരെ ജീവൻ നഷ്ടമായത്.