ന്യൂഡൽഹി: കോവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ ഇന്ത്യയ്ക്ക് 12 ടൺ ഭക്ഷ്യവസ്തുക്കൾ കോവിഡ് ദുരിതാശ്വാസ സഹായമായി എത്തിച്ചു നൽകി ആഫ്രിക്കൻ രാജ്യമായ കെനിയ.

ചായ, കാപ്പി, നിലക്കടല തുടങ്ങിയവയാണ് ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിക്ക് കെനിയ കൈമാറിയത്. ഈ ഭക്ഷ്യവസ്തുക്കൾ മഹാരാഷ്ട്രയിലെ ദുരിതബാധിത മേഖലകളിലാണ് വിതരണം ചെയ്യുക.

കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ച് കെനിയ ഇന്ത്യയിലെ ജനങ്ങളോടും സർക്കാരിനോടും ഐക്യപ്പെടുന്നതായി കെനിയയുടെ ഇന്ത്യയിലെ സ്ഥാനപതി വില്ലി ബെറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ ബെറ്റിന്റെ നേതൃത്വത്തിൽ മുംബൈയിൽ എത്തിച്ച് അധികൃതർക്ക് കൈമാറി.

കെനിയയിലെ ജനങ്ങൾക്ക് ഇന്ത്യക്കാരോടുള്ള സഹാനുഭൂതിയാണ് ഇതിലൂടെ വെളിപ്പെടുന്നത് റെഡ് ക്രോസ് മഹാരാഷ്ട്ര വൈസ് ചെയർമാൻ ഹോമി ഖുസ്രോഖാൻ പറഞ്ഞു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽനിന്നായി ഇന്ത്യയ്ക്ക് സഹായം എത്തിക്കൊണ്ടിരിക്കുകയാണ്.