ന്യൂഡൽഹി: കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവർക്ക് ഒറ്റഡോസ് കോവാക്സീൻ ഫലപ്രദമെന്ന് ഐസിഎംആർ പഠനം. രോഗം നേരത്തെ വന്ന് പോയവരിൽ കൊവാക്സിൻ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ സയൻസിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

മുമ്പ് കോവിഡ് ബാധിച്ചവർക്ക് കൊവാക്സിൻ ഒറ്റ ഡോസ് മതിയെന്ന് പരീക്ഷണങ്ങളിൽ വ്യക്തമായി. ഇത് രാജ്യത്തെ വാക്സീൻ വിതരണത്തിന് ഗുണകരമാകുമെന്നും പഠനത്തിൽ പറയുന്നു. നിലവിൽ കോവിഡ് നേരത്തെ വന്നവർക്കും രണ്ട് ഡോസ് വാക്സീനാണ് നിർദേശിച്ചിരുന്നത്.

ജോൺസൺ ആൻഡ് ജോൺസൺ ഒഴികെ രാജ്യത്ത് ഇപ്പോൾ നൽകുന്ന വാക്സീനുകളെല്ലാം രണ്ട് ഡോസാണ് നൽകുന്നത്. കോവിഡ് വന്നുപോയവരിൽ ആന്റിബോഡി സ്വാഭാവികമായുണ്ടാകുമെന്നും അതുകൊണ്ടുതന്നെ മൂന്ന് മാസത്തിന് ശേഷം മാത്രമേ വാക്സീൻ സ്വീകരിക്കാവൂവെന്നുമാണ് നിലവിലെ മാനദണ്ഡം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്സീനാണ് കൊവാക്സീൻ. ഭാരത് ബയോടെക്കാണ് ഉൽപാദകർ. ഫെബ്രുവരി മുതൽ മെയ് വരെ കൊവാക്സിൻ സ്വീകരിച്ച 114 ആരോഗ്യപ്രവർത്തകുടെ രക്തസാമ്പിളുകൾ എടുത്താണ് പഠനം നടത്തിയത്. കോവിഡ് നേരത്തെ വന്ന് പോയവരിൽ കൊവാക്സിൻ ഒറ്റ ഡോസ് വാക്സീൻ രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് തുല്യമായി ആന്റിബോഡി കണ്ടെത്തിയെന്നും പഠനത്തിൽ പറയുന്നു.