കണ്ണൂർ: അപ്രതീക്ഷിതമായെത്തിയ കോവിഡ് മഹാമാരി ജീവിതത്തിലെ സർവതും തുലച്ചപ്പോൾ മനസ് തകർന്നു പോയ വ്യവസായി ജീവനൊടുക്കുകയോ സർവതും ഇട്ടെറിഞ്ഞ് ഒളിച്ചോടുകയോ ചെയ്തില്ല. അതിജീവനത്തിന്റെ മറുവഴി തേടുകയാണ് ചെയ്തത്. കണ്ണുരിലെ എക്‌സ്‌പോർട്ടിങ് ഗാർമെന്റ്‌സും റിസോർട്ടും നടത്തിവന്നിരുന്ന ഹാരിസാണ് കൊവിഡിൽ മനസ് തകർന്നു നിൽക്കുന്നവർക്കു മുൻപിൽ പ്രതീക്ഷയുടെ പൊൻവെളിച്ചമായി നിൽക്കുന്നത്.

താൻ കഴിഞ്ഞ ഒരു വർഷം നേരിട്ട അഗ്‌നിപരീക്ഷണങ്ങളെക്കുറിച്ച് കണ്ണൂർ കടലായിയിലെ ഇ.വി. ഹാരിസ് പറയുന്നത് ഇങ്ങനെയാണ്. കോവിഡിനെ തുടർന്ന് റിസോർട്ടിലേക്ക് വിനോദ സഞ്ചാരികൾ എത്താതായി. വസ്ത്ര കയറ്റുമതി രംഗത്തെ എന്റെ ബിസിനസും താളം തെറ്റി. എന്തു ചെയ്യണമെന്നറിയാതെ ശരീരവും മനസും തളർന്നു നിൽക്കുമ്പോഴാണ് കൃഷി തുടങ്ങിയാലോയെന്ന ചിന്തയുദിച്ചത്. വീട്ടുകാരും അതിനെ പിൻതുണച്ചതോടെ മറ്റൊന്നും ആലോചിക്കാതെ യിറ ുകയായിരുന്നുവെന്ന് ഹാരിസ് പറഞ്ഞു.

റിസോർട്ടിന് പിറകിലെ ഒരേക്കറിലധികം വരുന്ന സ്ഥലമാണ് ഇതിന് ഉപയോഗിച്ചത്. ചീര.വെണ്ട,വെള്ളരി, കോളിഫ്‌ളവർ, പച്ചമുളക്, പയർ, കുമ്പളം, നേന്ത്രവാഴ,ചേന.ചേമ്പ്, എന്നിവയ്‌ക്കൊപ്പം ആട്, കോഴി, താറാവ് കൃഷിയും മത്സ്യകൃഷിയും തേനിച്ചകൃഷി എന്നിവയിലും പരീക്ഷിച്ചു നോക്കി. തൊട്ടതെല്ലാം പൊന്നാണെന്ന് അദ്ദേഹം പറയുന്നു.

ഈ സീസണിൽ അമ്പതിനായിരത്തിലേറെ രൂപയുടെ കാർഷിക വിളകൾ താൻവിൽപന നടത്തിയതായി ഹാരിസ് പറഞ്ഞു. പച്ചക്കറി തൈകൾ വളർത്തിയെടുക്കുന്നതിൽ തന്റെതായ ശൈലിയും ഇദ്ദേഹത്തിനുണ്ട്. വാഴയില കീറി വട്ടത്തിൽ ചുറ്റി സ്ട്രാപ്പിൾ ചെയ്ത് മണ്ണ് നിറച്ചാണ് തൈകൾ വളർത്തുന്നത്. കോവിഡിൽ നിന്ന് ജീവിതത്തെ മാറ്റി മറിക്കാനുള്ള തന്റെ ശ്രമം വിജയിക്കുന്നതിലുള്ള സന്തോഷത്തിലാണ് ഹാരിസും കുടുംബവും.