ബീജിങ്: കോവിഡ്-19 ന്റെ പ്രഭവസ്ഥാനവും, അമേരിക്കയിൽ ആദ്യമെത്തിയ വൈറസിനെയും കണ്ടുപിടിക്കാനുള്ള ശാസ്ത്രീയ പഠനത്തിലെ തെളിഞ്ഞത് കോവിഡ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നുതന്നെയാണെന്നാണ്. നിരവധി കൊറോണാ രോഗികളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ വിശദമായ പഠനത്തിൽ അമേരിക്കൻ ശാസ്ത്രജ്ഞർക്ക് കണ്ടെത്താനായത് ചൈനയിൽ 2019 ഒക്ടോബർ മുതൽ തന്നെ കോവിഡ്-19 ഉണ്ടായിരുന്നു എന്നാണ്. കൊറോണയുടെ പ്രഭവകേന്ദ്രം മറ്റേതെങ്കിലും രാജ്യമാണെന്നും ചിയനയിലേക്ക് ഹ്യുബി പ്രവിശ്യവഴി വന്നെത്തിയതാണെന്നുമുള്ള ചൈനയുടെ വാദം തകർക്കാൻ കഴിയുന്നതാണ് പുതിയ കണ്ടുപിടുത്തം.

2019-ലെ ശരത്ക്കാലത്ത് വുഹാനിലെ ഇൻസ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയിലെ ധാരാളം ഗവേഷകർ രോഗബാധിതരായി എന്ന അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്നതാണ് ഈ പുതിയ കണ്ടുപിടുത്തവും. ലോകാരോഗ്യ സംഘടന വളരെ വൈകി കോവിഡിന്റെ പ്രഭവസ്ഥാനം കണ്ടുപിടിക്കാൻ ഇറങ്ങിയ വേളയിലാണ് ഈ പുതിയ വാർത്ത എത്തുന്നത്. ചൈനയിലെത്തിയ ലോകാരോഗ്യ സംഘടനാ സംഘം ഇനിയും വിവരങ്ങളൊന്നും തന്നെ കൈമാറിയിട്ടില്ല.

കഴിഞ്ഞയാഴ്‌ച്ചപോലും വൈറസ് തങ്ങളുടെ രാജ്യാതിർത്തിക്ക് പുറത്താണ് ആദ്യമായി രൂപപ്പെട്ടതെന്ന അവകാശവാദവുമായി ചൈന രംഗത്തെത്തിയിരുന്നു. വുഹാനിൽ നിന്നാണ് വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ എത്തിയതെന്ന വ്യക്തമായ തെളിവുകൾ ഉള്ളപ്പോഴും ചൈന ഇത്തരത്തിലുള്ള വ്യാജ അവകാശവാദങ്ങൾ ഉയർത്തിക്കൊണ്ടു തന്നെയിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയിൽ ചൈനയ്ക്കുള്ള സ്വാധീനം മൂലം അവരുടെ റിപ്പോർട്ട് ചൈനയ്ക്ക് അനുകൂലമാകുമോ എന്ന ഭയവും നിലനിൽക്കുന്നുണ്ട്.

വിശദമായ ജനിതക ഘടനാ പരിശോധനയ്ക്ക് ശേഷമാണ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈനതന്നെയാണെന്ന് ഉറപ്പിച്ചത്. ആദ്യ വൈറസ് ആവിർഭവിച്ച തീയതി കൃത്യമായി കണ്ടെത്താനായില്ലെങ്കിലും, 2019 ഒക്ടോബർ മുതൽ ഇത് ചൈനയിലുണ്ടെന്നുള്ളതിന് സ്ഥിരീകരണം ലഭിച്ചതായാണ്ഗവേഷകർ പറയുന്നത്. അതേസമയം കൊറോണയേക്കുറിച്ചുള്ള സത്യം അന്വേഷിച്ചുകണ്ടുപിടിക്കാൻ ഇറങ്ങിയ ലോകാരോഗ്യ സംഘടനയുടെ സംഘം ഇന്നലെ ചൈനയുടെ കോവിഡിനെതിരെയുള്ള പ്രതിരോധത്തിന്റെ കഥപറയുന്ന ഒരു പ്രദർശന വേദിയായിരുന്നു സന്ദർശിച്ചത്.

വെറും പ്രചാരണ തന്ത്രം മാത്രമാണ് ആ പ്രദർശനമെന്നാണ് വിമർശകർ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ സംഘം അവിടം സന്ദർശിച്ചതിൽ പലരും ആശങ്കപ്പെടുന്നുണ്ട്. ചൈനയെ കൊറോണക്കാര്യത്തിൽ വെള്ളപൂശാനുള്ള ശ്രമമായിരിക്കും ലോകാരോഗ്യ സംഘടനയുടെ ഭാഗത്തുനിന്നുണ്ടാവുക എന്ന അശങ്കയും ഉയർന്നുകഴിഞ്ഞു. ചൈനയിലെ ആദ്യകാല കോവിഡ് രോഗികളെ ചികിത്സിച്ചിരുന്ന ആശുപത്രിയിൽ പരിശോധനകൾ നടത്തി, ചില ചൈനീസ് ശാസ്ത്രജ്ഞന്മാരേയും സന്ദർശിച്ച ശേഷമാണ് സംഘം പ്രദർശനത്തിനെത്തിയത്.

ഇതിനുപുറമെ, കോവിഡിന്റെ പ്രാരംഭവുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്ന ഹുനാനിലെ മാംസ ചന്തയും സംഘം സന്ദർശിക്കും. അതോടൊപ്പം വിവാദവിഷയമായ വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റിയുട്ടും സന്ദർശിച്ചേക്കും എന്നറിയുന്നു. എല്ലാ ഊഹോപോഹങ്ങളേയും അവഗണിച്ച്, ശാസ്ത്രത്തിൽ ഊന്നിനിന്നുമാത്രമാണ് ലോകാരോഗ്യ സംഘടനയുടെ സംഘം കോവിഡിന്റെ സത്യം തേടുന്നതെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ട്വീറ്റ് ചെയ്തിരുന്നു.