ന്യൂഡൽഹി: കോവിഡ് കേസുകൾ കുതിച്ചുയരുന്നതോടെ ഡൽഹിയിൽ സ്ഥിതി ആശങ്കാജനകം. ശനിയാഴ്ച ഡൽഹിയിൽ 24,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ആശുപത്രികളിൽ കിടക്കകൾ, ഓക്സിജൻ, മരുന്ന് എന്നിവയുടെ ലഭ്യത വളരവേഗം കുറഞ്ഞുവരികയാണെന്നും ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കേസുകൾ ഇപ്പോഴും വർധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സംസ്ഥാനങ്ങൾക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഡൽഹിയിലെ ആശുപത്രികളിലും കിടക്കകൾ, ഓക്സിജൻ, റംഡെസിവിർ എന്നിവയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്നുണ്ട്, കെജ്രിവാൾ പറഞ്ഞു.

തലസ്ഥാനത്ത് കോവിഡ് വ്യാപനം മൂർധന്യത്തിലെത്തിയോ എന്ന കാര്യം ഇപ്പോൾ പറയാൻ സാധിക്കില്ല. കഴിഞ്ഞ ദിവസം ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത് 19,000 കേസുകളായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ അത് 24,000 ആയി ഉയർന്നു.

ഗുരുതരമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഡൽഹിയിൽ രോഗബാധാ നിരക്ക് 24 ശതമാനമായി ഉയർന്നിട്ടുണ്ട്. അടുത്ത രണ്ട്-നാല് ദിവസങ്ങൾക്കൊണ്ട് കൂടുതലായി 6,000 കിടക്കകൾ കൂടി ആവശ്യമാണെന്നും കെജ്രിവാൾ വ്യക്തമാക്കി.

കോവിഡ് രാഗികളെ ചികിത്സിക്കാൻ തയ്യാറാകാത്ത ആശുപത്രികൾക്കെതിരെയും ഒഴിവുള്ള കിടക്കകൾ അടക്കമുള്ള ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താത്ത ആശുപത്രികൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്.