വയനാട്: ജില്ലയിലെ ആദിവാസി വിഭാഗത്തിൽ കോവിഡ് വ്യാപനം വർദ്ധിക്കുന്നു. ജില്ലയിൽ 28 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. ഇതിൽ 25ഉം ആദിവാസി കോളനികളാണ്. ഇതോടെ പരിശോധന വർദ്ധിപ്പിക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.

ഒരാഴ്‌ച്ച മുമ്പുവരെ പുൽപ്പള്ളി മുള്ളൻകോല്ലി പഞ്ചായത്തുകളിലായിരുന്നു ആദിവാസികൾക്കിടയിൽ ഏറ്റവുമധികം രോഗവ്യാപനം. വിവിധ വകുപ്പുകളുടെ തീവ്ര ശ്രമത്തിനോടുവിൽ ഇവിടങ്ങളിൽ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറക്കാൻ കഴിഞ്ഞു. അപ്പോഴേക്കും മറ്റുപഞ്ചായത്തുകളിലെ കോളനികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചു.

നെന്മേനി പഞ്ചായത്തിൽ .ചുള്ളിയോട് മാത്രം ഇന്നലെ പരിശോധിച്ച 110 പേരിൽ 90 പേർക്കും രോഗം സ്ഥിരീകരിച്ചു പഞ്ചായത്തിലെ മറ്റിടങ്ങളിലും ഇതുപോല രോഗം പടരുകയാണ്
നെന്മേനിയെ കൂടാതെ തോണ്ടർനാട് വെള്ളമുണ്ട, നൂല്പുഴ പനമരം അമ്പലവയൽ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിലധികമാണ്.

രോഗം സ്ഥരീകരിച്ചവരിൽ കൂടുതലും ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇതോടെ പട്ടികവർഗ്ഗ വകുപ്പുമായി ചേർന്ന് കൂടുതൽ കോളനികളിൽ പരിശോധന നടത്തി രോഗികളെ കണ്ടെത്തുകയാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥർ. ലോക്ഡൗൺ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നതും രോഗം പടരുന്നത് തടയാനുള്ള നിർദ്ദേശങ്ങൾ പാലിക്കാത്തതും രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് അധികൃതർ.